സ്വര്‍ഗത്തില്‍ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നു, മകള്‍ക്ക് ജന്മദിനം ആശംസിച്ച് ചിത്ര

ദീര്‍ഘ നാളത്തെ കാത്തിരിപ്പിന് ഒടുവിലായിരുന്നു ഗായിക കെ എസ് ചിത്രയ്ക്ക് മകള്‍ നന്ദനയെ ലഭിക്കുന്നത്. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടു നിന്നില്ല. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രക്ക് മകളെ നഷ്ടമായി. എട്ട് വര്‍ഷം മുമ്പ് ഓര്‍മ്മയായ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ ചിത്ര. മകള്‍ നന്ദനയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ചിത്ര മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

ഇന്ന് നിന്റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മധുരവും മനോഹരവുമായ എല്ലാ ഓര്‍മ്മകളും ഞങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുകയാണ്. നിന്നെ ഞങ്ങള്‍ ഒരുപാട് മിസ് ചെയ്യുന്നു. അത്രയധികം സ്‌നേഹിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനയ്ക്ക് അങ്ങ് സ്വര്‍ഗത്തില്‍ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നു.’ ചിത്ര ഫേസ്ബുക്കില്‍ കുറിച്ചു.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ 2002ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും നന്ദന ജനിക്കുന്നത്. എന്നാല്‍, 2011 ഏപ്രില്‍ 11ന് ദുബായിലെ വില്ലയിലെ നീന്തല്‍ കുളത്തില്‍ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.

അതേസമയം തന്റെ സങ്കടം ഒതുക്കിയാല്‍ മറ്റുള്ളവരുടെ ജീവിതം പ്രകാശം പരക്കുമെന്ന തിരിച്ചറിവോടെയാണ് താന്‍ ജീവിതത്തിലേക്കും പ്രഫഷണല്‍ ലൈഫിലേക്കും തിരിച്ചത്തിയതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ചിത്ര വ്യക്തമാക്കിയിരുന്നു.

‘ഞാനിത്രയ്ക്ക് സഹനമുള്ള ആളായിരുന്നില്ല. മോള്‍ മരിച്ചതിനു ശേഷം ഞാന്‍ ദൈവത്തോട് ആവര്‍ത്തിച്ച് ചോദിച്ച ചോദ്യം ‘എന്നോട് ഇത് എന്തിന് ചെയ്തു എന്ന് തന്നെയാണ്’, കുറേ നാളുകള്‍ ഞാന്‍ അമ്പലത്തിലേക്കൊന്നും പോയില്ല . പ്രാര്‍ഥിക്കാനെനിക്ക് ഒന്നുമില്ലായിരുന്നു. ഏറ്റവും വലിയ ആനന്ദമായ സംഗീതത്തോട് പോലും മുഖം തിരിച്ചു ഇനിയൊന്നുമില്ല എന്നുറപ്പിച്ച് ഞാന്‍ ഇരുട്ടിലടച്ചിരിക്കുമ്പോള്‍ ചുറ്റുമുള്ളവരുടെ ജീവിതം കൂടെ ഇരുട്ടിലാക്കുകയായിരുന്നു. എന്റെ പ്രഫഷന് വേണ്ടി ജോലി വേണ്ടെന്നു വച്ച വിയേട്ടന്‍. വര്‍ഷങ്ങളായി ഒപ്പുള്ള സ്റ്റാഫ്. ഞാന്‍ സങ്കടം ഉള്ളിലൊതുക്കിയാല്‍ ഇവരുടെയെല്ലാം ജീവിതത്തില്‍ പ്രകാശം പരക്കും.

‘നന്ദനയുടെ വരവിലും പോക്കിലും ജീവിതത്തിലുമെല്ലാം ഒരുപാടൊരുപാട് ദൈവിക നിമിഷങ്ങള്‍ ഉണ്ടായിരുന്നു. സത്യസായിബാബയോട് അനപത്യതാ ദുഖം പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അടുത്ത തവണ ഇവിടെ വരുന്നത് കുഞ്ഞുമായിട്ടായിരിക്കുമെന്ന്. പിന്നെ ബാബയെ കാണാന്‍ ചെന്നപ്പോള്‍ മോള് കൂടെയുണ്ട്. ഭാഗവതം പറയുന്ന പ്രകാരം അവള്‍ പോയത് ഒരു ആത്മാവിന് ഭൂമിയില്‍ നിന്ന് കടന്നു പോകാന്‍ കഴിയുന്ന ഏറ്റവും ശുഭ മുഹൂര്‍ത്തത്തിലാണ്. 2011 ഏപ്രില്‍ 14. ഉത്തരായനത്തിലെ വിഷു സംക്രാന്തി. ഭഗവാന്‍ കൃഷ്ണന്‍ കടന്നു പോയ അതേ മുഹൂര്‍ത്തം. അതും ജലസമാധി.

നന്ദനയ്ക്ക് മഞ്ചാടി ആല്‍ബം വലിയ ഇഷ്ടമായിരുന്നു. അതിലെ പാട്ടുകള്‍ കണ്ടിരുന്നാല്‍ സമയം പോകുന്നത് അവള്‍ അറിയുമായിരുന്നില്ല. എന്നെകൊണ്ട് നിര്‍ബന്ധിച്ച് മഞ്ചാടി വയ്പ്പിച്ചു കണ്ടുകൊണ്ടിരുന്ന നന്ദന, താടിക്ക് കൈയുംകൊടുത്ത് അത് ആസ്വദിക്കുന്നത് കണ്ടാണ് ഞാന്‍ കുളിക്കാന്‍ പോയത്. ആ സമയത്ത് അവള്‍ സ്വിമ്മിംഗ് പൂളിനെ കുറിച്ച് ചിന്തിച്ചു പോയത് ഏതു ശക്തിയുടെ പ്രേരണ കൊണ്ടാകും? എപ്പോഴും കൈയില്‍ സൂക്ഷിച്ചിരുന്ന മക്ഡണാള്‍സിന്റെ പാവ ഒഴിവാക്കിയതും കാലിലെ ചെരിപ്പ് അഴിച്ചു വച്ചതും ഏതോ ശക്തിയുടെ പ്രേരണയാല്‍ എന്നു വിശ്വസിക്കാനെ എനിക്കു കഴിയുന്നുള്ളൂ. വലിയ വാതിലുകള്‍ തനിയെ തുറന്ന് പോകാന്‍ നന്ദനയ്ക്ക് എങ്ങനെ കഴിഞ്ഞു?

പൂളിന്റെ വലിയ ഗേറ്റ് കുട്ടി എങ്ങനെ തുറന്നു. പൊലീസ് വന്നു പരിശോധിക്കുമ്പോള്‍ പൂളിന്റെ അടുത്തുവരെ അവളുടെ കാല്‍പാദങ്ങള്‍ പതിഞ്ഞു കിടന്നിരുന്നു. അതവര്‍ വീഡിയോയില്‍ പകര്‍ത്തി. അല്ലെങ്കില്‍ ദുബായിലെ നിയമപ്രകാരം ഞാനോ വിജയന്‍ ചേട്ടനോ ജയിലില്‍ പോയേനെ. പൊലീസും ഫൊറന്‍സിക് വിദഗ്ദ്ധരുമെത്തി കാല്‍പാദങ്ങളുടെ ചിത്രം പകര്‍ത്തി അധികം വൈകാതെ അത് മാഞ്ഞുപോവുകയും ചെയ്തു. ഇതൊക്കെ മാനുഷിക യുക്തിക്ക് നിരക്കുന്ന കാര്യങ്ങളാണോ? ‘- ചിത്ര സംശയം ചോദിച്ചു.