കെഎസ്ആർടിസിയിൽ വീണ്ടും ശമ്പളം മുടങ്ങി; മുഖ്യമന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല

തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കെഎസ്ആർടിസിയിൽ വീണ്ടും ശമ്പളം മുടങ്ങി. പത്താം തീയതിയായിട്ടും കെഎസ്ആർടിസിയിൽ ശമ്പളം നൽകിയിട്ടില്ല. അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ബജറ്റ് മാസത്തിൽ ധനവകുപ്പ് അനുവദിച്ചത് 30 കോടി മാത്രമാണ്.

അതിനിടെ കെഎസ്ആർടിസിക്കുള്ള സർക്കാർ സഹായം തുടരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസിയെ സഹായിക്കില്ലെന്ന് സർക്കാർ ഇതുവരെ ഹൈക്കോടതിയെ അറിയിച്ചിട്ടില്ലെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്റെ നിലപാടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഏപ്രിൽ മുതൽ വരുമാനത്തിന് ആനുപാതികമായേ ജീവനക്കാർക്ക് ശമ്പളം നൽകാനാകൂ എന്ന് കെഎസ്ആർടിസി ഹൈക്കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞതായാണ് വിവരം. ഫണ്ടില്ലാത്തതിനെപ്പറ്റി ഒരു ജീവനക്കാരൻ പോലും വേവലാതിപ്പെടുന്നില്ലെന്നും വരുമാനം വർധിപ്പിക്കാനുള്ള നടപടികളെ യൂണിയനുകൾ പ്രതികാരബുദ്ധിയോടെ എതിർക്കുന്നുവെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞതായാണ് വിവരം.