നിരന്തരം മദ്യപിച്ച് മർദനം, യുവതിയെ ഭർത്താവ് തല്ലിക്കൊന്നതെന്ന് കുടുംബം

കോട്ടയം : യുവതി ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കോതനല്ലൂര്‍ തുവാനിസായ്ക്കുസമീപം താമസിക്കുന്ന വട്ടപ്പറമ്പില്‍ അനീഷിന്റെ ഭാര്യ പ്രജിത (23) ആണ് മരിച്ചത്. യുവതിയുടെ ഭർത്താവ് അനീഷ് പ്രജിതയെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. മദ്യത്തിന് അടിമയായിരുന്ന അനീഷ് സ്ഥിരമായി യുവതുയെ മർദിക്കുമായിരുന്നു.

അനീഷ് കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു. മദ്യപിച്ചെത്തുന്ന അനീഷ് വഴക്കിടാറുണ്ടെന്നു പ്രജിത പറഞ്ഞിരുന്നതായി സഹോദരന്‍ പ്രവീൺ പറഞ്ഞു. പ്രജിതയുടെ ഫോണ്‍ അനീഷ് തല്ലിപ്പൊട്ടിച്ചിരുന്നു. ഇതും ദുരൂഹത ഉയർത്തുന്നുണ്ട്. സംഭവ ദിവസം പണി കഴിഞ്ഞ് രാത്രി 10.30-ഓടെ വീട്ടിലെത്തിയപ്പോൾ പ്രജിതയെ കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടുവെന്നാണ് ഭർത്താവിന്റെ മൊഴി.

തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് ഇരുവരും സ്നേഹിച്ചു വിവാഹിതരായത്. മരിക്കുന്നതിന് തലേദിവസം പ്രജിത കല്ലമ്പാറയിലെ വീട്ടിലെത്തി മടങ്ങിയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.