ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍; അവശ്യവസ്തുക്കളുടെ കടകള്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. എല്ലാ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും വ്യാവസായിക, കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും. അവശ്യവസ്തുക്കളുടെ കടകള്‍ എല്ലാ ദിവസം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ തുറക്കാം. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാം.

ജൂണ്‍ 17 മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് കമ്പനികള്‍ എന്നിവ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 % ജീവനക്കാരെ അനുവദിച്ച് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. സെക്രട്ടേറിയേറ്റില്‍ നിലവിലേത് പോലെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാം.

സംസ്ഥാനത്ത് ബെവ്കൊ, ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ 9 മുതല്‍ 7 വരെയായിരിക്കും പ്രവര്‍ത്തനം. ആപ്പ് മുഖാന്തരം സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്ന തരത്തിലാകും പ്രവര്‍ത്തനം. ഇവയ്ക്ക് മുന്നില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. ജൂണ്‍ 17 മുതല്‍ മിതമായ ഗതാഗതം അനുവദിക്കും. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രം. വിവാഹം/മരണം എന്നീ ചടങ്ങുകള്‍ക്ക് നിലവിലേത് പോലെ 20 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ.