സിനിമ വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്; തീയറ്ററുകൾ അടച്ചു പൂട്ടൽ ഭീഷണിയിൽ

സംസ്ഥാനത്തെ സിനിമ വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്. നിലവിലെ സമയ നിയന്ത്രണത്തെ തുടർന്ന് 60 ശതമാനം തീയറ്ററുകളും അടച്ചു. നിലവിലെ സമയ നിയന്ത്രണത്തിൽ പ്രദർശനം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ പറഞ്ഞു.

തീയറ്ററുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം ഏറെ പ്രതീക്ഷകളോടെയാണ് സിനിമ ആസ്വാദകരും തിയേറ്ററുടമകളും കണ്ടത്. എന്നാൽ നിയന്ത്രണങ്ങളോടെയുള്ള പ്രദർശനം വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു. സെക്കൻഡ് ഷോ കൂടി നടത്താതെ പിടിച്ചു നിൽക്കാനാവില്ലെന്ന് സിയാദ് കോക്കർ വ്യക്തമാക്കി. വിനോദ നികുതിയിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഫിലിം ചേബർ മുഖ്യമന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ തീയറ്ററുകൾ പൂർണമായും അടച്ചിടേണ്ടി വരുമെന്നും ഭാരവാഹികൾ പറഞ്ഞു.