മൈസൂരു കൂട്ടബലാത്സംഗ കേസ്; മലയാളി വിദ്യാര്‍ത്ഥികളെ വിശദമായി ചോദ്യം ചെയ്യും

ബംഗളൂരു: മൈസൂരു കൂട്ടബലാത്സംഗ കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇവരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സഹപാഠികളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മലയാളി വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന 20 ഓളം സിം കാര്‍ഡുകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തിയിരുന്നു. അതില്‍ നിന്ന് നാല് നമ്ബരുകള്‍ പിറ്റേദിവസം മുതല്‍ ആക്ടീവ് അല്ലെന്ന് പൊലീസ് കണ്ടെത്തി. മൈസൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെതായിരുന്നു നാല് സിം കാര്‍ഡുകള്‍. അതില്‍ മൂന്ന് പേര്‍ മലയാളികളും ഒരാള്‍ തമിഴ്‌നാട്ടുകാരുനുമാണ്. സംഭവത്തിന് ശേഷം ഈ വിദ്യാര്‍ത്ഥികളെ കാണാതായതും സംശയത്തിന് ആക്കംകൂട്ടി.

ബൈക്കില്‍ സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് കാണാനെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ബൈക്ക് തടഞ്ഞ് നിറുത്തിയ പ്രതികള്‍ സുഹൃത്തിനെ അടിച്ചുവീഴ്ത്തി, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.