ഭവാനിപ്പുർ ഉപതിരഞ്ഞെടുപ്പ്: വൻ ജയം ഉറപ്പിച്ച് മമത; 20,000ലേറെ വോട്ടിന്‍റെ ലീഡ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭബാനിപൂര്‍ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആറ് റൗണ്ട് പിന്നിടുമ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഏറെ മുന്നില്‍. 23,957 വോട്ടിന്‍റെ ഭൂരിപക്ഷമാണ് മമതയ്ക്കുള്ളത്. മമത 28,355 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ബി.ജെ.പിയുടെ പ്രിയങ്ക തിബ്രേവാളിന് 4398 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സി.പി.എമ്മിന്‍റെ ശ്രീജീബ് ബിശ്വാസിന് 343 വോട്ട് മാത്രമാണ് നേടാനായത്. 21 റൗണ്ടായാണ് വോട്ടെണ്ണല്‍.

ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നിയമസഭ മണ്ഡലങ്ങളായ ജാന്‍ഗിപൂരിലും സംസര്‍ഗഞ്ചിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. സംസര്‍ഗഞ്ചില്‍ ബി.ജെ.പി സ്ഥാനാര്‍ഥി മൂന്നാമതാണ്.

നന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മമത സ്വന്തം മണ്ഡലമായ ഭബാനിപൂരില്‍നിന്ന് ജനവിധി തേടിയത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരാള്‍ മന്ത്രിസ്ഥാനത്തെത്തിയാല്‍ ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ചട്ടം.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുരക്ഷ കര്‍ശനമാക്കി. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി അരങ്ങേറിയ അക്രമസംഭവങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. ത്രിതല സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തുകയും 24 കമ്ബനി കേന്ദ്ര സേനയെയും ഭവാനിപൂരില്‍ വിന്യസിക്കുകയും ചെയ്തു.

ഭബാനിപൂരിന് പുറമെ സംസര്‍ഗഞ്ച്, ജാന്‍ഗിപുര്‍ എന്നിവിടങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. ഇവിടങ്ങളില്‍ നേരത്തെ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 57 ശതമാനമാണ് ഭബാനിപൂരിലെ വോട്ടിങ് ശതമാനം. സംസര്‍ഗഞ്ചില്‍ 79ഉം ജാന്‍ഗിപുരില്‍ 77 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷയിലെ പിപ്ലി മണ്ഡലത്തില്‍ ബി.ജെ.ഡി സ്ഥാനാര്‍ഥി രുദ്രപ്രതാപ് മഹാരഥിയാണ് മുന്നില്‍. ബി.ജെ.പിയുടെ ആശ്രിത് പട്നായിക്കാണ് എതിരാളി.