മോഷണ വിവരമറിഞ്ഞ് ​ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു ; അനുജൻ അറസ്റ്റിൽ

ചെറുതോണി : സ്വന്തം വീട്ടിൽ കവർച്ച നടന്ന വിവരം അറിഞ്ഞ് ​ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. സംഭവത്തിൽ ​ഗൃഹനാഥന്റെ സഹോദരൻ അറസ്റ്റിലായി. വീട്ടുകാർ തീർഥാടനത്തിനുപോയ തക്കംനോക്കി വീട്‌ കുത്തിത്തുറന്ന് 75 കിലോ കുരുമുളക്‌ മോഷ്ടിച്ച കേസിൽ രാജമുടി പതിനേഴുകമ്പനി മണലേൽ അനിൽകുമാറിനെ(57) വ്യാഴാഴ്ച മുരിക്കാശ്ശേരി പോലീസ് അറസ്റ്റുചെയ്തു.

കുടുംബം പഴനി തീർഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ഗൃഹനാഥൻ മണലേൽ വിശ്വനാഥൻ വാഹനത്തിൽ കുഴഞ്ഞുവീണു മരിച്ചത്. തൊട്ടയൽപക്കത്താണ് ഇയാൾ താമസിക്കുന്നത്. മോഷ്ടിച്ച കുരുമുളക് ഇയാൾ തോപ്രാംകുടിയിലെ കടയിൽ വിറ്റു.

വിശ്വനാഥനും കുടുംബവും തീർഥാടനത്തിന് പോയതറിഞ്ഞ അനിൽകുമാർ വീടിന്റെ പിൻവശത്തെ കതക് കുത്തിത്തുറന്ന് വീടിനുള്ളിൽ രണ്ടു പ്ലാസ്റ്റിക് ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന 75 കിലോ കുരുമുളക്‌ മോഷ്ടിച്ചു. വീട്ടിനുള്ളിൽ കടന്ന ഇയാൾ അലമാരയും മേശയും കുത്തിത്തുറക്കുകയും ചെയ്തു.
പ്രതി ഒറ്റയ്ക്കാണ് താമസം. ഭാര്യ വിദേശത്താണ്. വിശ്വനാഥനും കുടുംബവും തീർഥാടനത്തിനുപോകുന്ന വിവരം അറിഞ്ഞ രണ്ട് വ്യക്തികളിൽ ഒരാളാണ് അനിൽകുമാർ.

വീട് അഗ്നിക്കിരയാക്കി തെളിവ് നശിപ്പിക്കാനും പ്രതി പദ്ധതിയിട്ടതായി പോലീസ് പറഞ്ഞു. ഇതിനായി മോഷണം നടത്തിയശേഷം ഗ്യാസ് സിലിൻഡർ വീടിന്റെ ഹാളിൽ കൊണ്ടുപോയി വെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ശ്രമം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.