എതിർക്കുന്നവർക്കെതിരെ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് മനോവീര്യം തകർത്ത് നിശബ്ദരാക്കുക, സിപിഎമ്മിന്റെ സ്ഥിരം ശൈലിയെന്ന് മാത്യു കുഴൽനാടൻ

കൊച്ചി. എതിർക്കുന്നവർക്കെതിരെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കാനും നിശബ്ദരാക്കാനും സിപിഎം ശ്രമിക്കും. ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് അവരുടെ മനോവീര്യം തകർക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വക്കീൽ നോട്ടീസിന് നൽകിയ മറുപടിയുടെ വിശദാംശങ്ങൾ പങ്കുവെക്കുന്ന വീഡിയോക്കൊപ്പമാണ് മാത്യു കുഴൽനാടന്റെ വിമർശനം. നമ്മൾ ഇതിനെ ചങ്കുറപ്പോടെ നേരിടാൻ ഇറങ്ങിയാൽ അവർ പിന്നോട്ട് പോകുന്ന കാഴ്ചയും കാണാമെന്നും മാത്യു കുഴൽനാടൻ കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം:

തങ്ങളെ എതിർക്കുന്നവർക്കെതിരെ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ചൊരിഞ്ഞ് അവരുടെ മനോവീര്യം തകർത്ത് നിശബ്ദരാക്കുക എന്നത് സിപിഎം കാലങ്ങളായി പിന്തുടരുന്ന ഒരു ശൈലിയാണ്. കൂടാതെ അധികാരം ഉപയോഗിച്ച് പീഡിപ്പിക്കാനും നിശബ്ദരാക്കാനും ശ്രമിക്കും.. ഇനി ഇതൊന്നും ഇതൊന്നും വിലപ്പോകാത്തിടത്താണ് കായികമായി നേരിടാൻ അവർ ശ്രമിക്കുന്നത് ഇത് കാലങ്ങളായി സിപിഎം പിന്തുടരുന്ന ഫാസിസ്റ്റ് ശൈലിയാണ്.

എന്നാൽ നമ്മൾ ഇതിനെ ചങ്കുറപ്പോടെ നേരിടാൻ ഇറങ്ങിയാൽ അവർ പിന്നോട്ട് പോകുന്ന കാഴ്ചയും കാണാം.മുഖ്യമന്ത്രിക്കും മകൾക്കും എതിരെയുള്ള മാസപ്പടി വിഷയം സഭയിൽ ഉന്നയിച്ചതിനെ തുടർന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എനിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളും അധിക്ഷേപങ്ങളും നിങ്ങളും കേട്ടിരുന്നല്ലോ.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, KMNP എന്ന സ്ഥാപനം കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.എന്നാൽ ഇതിനെതിരെ എന്റെ സ്ഥാപനം അദ്ദേഹത്തിന് അയച്ച വക്കീൽ നോട്ടീസിന് അദ്ദേഹം നൽകിയ മറുപടി വളരെ വിചിത്രമാണ്..
മറുപടിയുടെ വിശദാംശങ്ങളാണ് താഴെ ബാക്കി നിങ്ങൾ വിലയിരുത്തുക..