സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ല; സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. ഇപ്പോള്‍ വിതരണം ചെയ്യുന്നതില്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാര്‍ഥ്യമാണെന്ന് പറഞ്ഞ മന്ത്രി സാമ്ബത്തിക പ്രതിസന്ധിയുണ്ടെന്നും വ്യക്തമാക്കി.

മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ സര്‍കാര്‍ എല്ലാ വിഭാഗങ്ങളേയും ഒരേപോലെയാണ് കാണുന്നതെന്നും മന്ത്രി അറിയിച്ചു. സാമ്ബത്തിക ബാധ്യത അടക്കമുള്ളവ കണക്കിലെടുത്തുകൊണ്ട് ആവശ്യമായ തീരുമാനങ്ങളെടുക്കും.

കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണം സര്‍കാര്‍ അവസാനിപ്പിച്ചതായുള്ള വിവരം പുറത്തുവന്നിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിച്ചതിനാലും സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനാലും ഇനിയും കിറ്റ് നല്‍കുന്നത് ബുദ്ധിമുട്ടാകുമെന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചിരുന്നു.

2020 ഏപ്രില്‍ – മെയ് മാസങ്ങളിലാണ് സൗജന്യ കിറ്റ് നല്‍കിത്തുടങ്ങിയത്. സാര്‍വത്രിക ഭക്ഷ്യകിറ്റ് വിതരണം വലിയ ശ്രദ്ധ നേടുകയും ചെയ്തു. ഉയര്‍ന്ന വരുമാനക്കാര്‍ ഉള്‍പെടെ കിറ്റ് വാങ്ങിയിരുന്നു. തെരഞ്ഞെടുപ്പില്‍ സര്‍കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് ഇതു സഹായിക്കുകയും ചെയ്തു. അന്നുമുതല്‍ ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം ചെയ്തത്. ഏതാണ്ട് 11 കോടി കിറ്റുകള്‍ നല്‍കി. മാസം ശരാശരി 350-400 കോടി രൂപയാണ് ചെലവിട്ടത്. 11 കോടി കിറ്റുകള്‍ക്കായി 5200 കോടി രൂപ ചെലവിട്ടു.