ഒരാഴ്ച മുമ്പ് മന്ത്രിയില്‍ നിന്നും മികച്ച അധ്യാപികയ്ക്കുള്ള പുരസ്‌കാരം വാങ്ങി, പിന്നാലെ അറസ്റ്റ്, ജാമ്യം, ഏവരെയും ഞെട്ടിച്ച് രേഷ്മ

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിജില്‍ ദാസിനെ സ്വന്തം വാടക വീട്ടില്‍ ഒളിപ്പിച്ച് പോലീസ് പിടിയിലായ പിഎം രേഷ്മ മികച്ച അധ്യാപികയ്ക്കുള്ള അവാര്‍ഡ് നേടിയയാള്‍. ഒരാഴ്ച മുമ്പാണ് രേഷ്മ അവാര്‍ഡ് വാങ്ങിയത്. ഈ പുരസ്‌കാര തിളക്കം വിട്ടുമാറും മുമ്പാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തതും. അയല്‍ക്കാരും സഹപ്രവര്‍ത്തകരും രേഷ്മയുടെ അറസ്റ്റില്‍ ഞെട്ടിയിരിക്കുകയാണ്.

കൊലപാതക കേസില്‍ പോലീസ് തിരഞ്ഞിരുന്ന നിജില്‍ ദാസിന് ഒളിത്താവളം ഒരുക്കിയതിനാമ് ധര്‍മടം അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പിഎം രേഷ്മയെന്ന 42കാരിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. രണ്ട് ആഴ്ച മുമ്പ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് ഷോര്‍ട്ട് മൂവി മെയ്‌ക്കേഴ്‌സ് ആന്‍ഡ് ആര്‍ടിസ്റ്റ്‌സ് എന്ന സംഘടന, മികച്ച അദ്ധ്യാപികക്കുള്ള അവാര്‍ഡ് നല്‍കി രേഷ്മയെ ആദരിച്ചിരുന്നു.

ഇംഗ്ലീഷ് അധ്യാപികയായാ രേഷ്മ സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ മേധാവിയും വിദ്യാലയത്തിലെ മീഡയ കോ-ഓര്‍ഡിനേറ്ററുമായിരുന്നു. രേഷ്മയും നിജില്‍ ദാസുമായി വളരെ അടുപ്പത്തിലാണെന്നും ഈ ആത്മബന്ധത്തിന്റെ പുറത്താണ് നിജിലിന് രേഷ്മ ഒളിത്താവളം ഒരുക്കിയതെന്നുമാണ് പോലീസ് അനുമാനം. രേഷ്മയെ സ്‌കൂളിലേക്കും തിരികെ വീട്ടിലേക്കും മിക്ക ദിവസവും നിജില്‍ തന്റെ ഓട്ടോയിലാണ് കൊണ്ടുപോയിരുന്നതെന്ന് പോലീസ് കണ്ടെത്തി.

ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ശേഖരിച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നത്. 17 മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിജില്‍ ദാസിന് രേഷ്മ ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയത്. പിന്നീട് രാത്രിയും പകലും രേഷ്മ ഒറ്റക്ക് വീട്ടില്‍ വന്ന് പോയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഭക്ഷണം പാകംചെയ്ത് എത്തിച്ചു. വാട്സാപ്പ് കോളിലൂടെയായിരുന്നു സംസാരം. വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. മുഴുവന്‍ തെളിവും ശേഖരിച്ച ശേഷമാണ് പൊലീസ് രേഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്ത് വിദേശത്താണ്. അണ്ടലൂര്‍ കാവിനടുത്ത് നേരത്തെയുള്ള വീട്ടിലാണ് രേഷ്മയും മക്കളും താമസം. രണ്ട് വര്‍ഷം മുമ്പ് ഇവര്‍ നിര്‍മ്മിച്ചതാണ് പാണ്ട്യാലമുക്കിലേത്. പ്രശാന്ത് ഗള്‍ഫില്‍ പോകുംവരെ അണ്ടലൂരും പിണറായിയിലുമായാണ് കുടുംബം താമസിച്ചത്. പിന്നീട് അടച്ചിട്ടിരിക്കുകയായിരുന്നു.