നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നിര്‍ഭയകേസില്‍ മാര്‍ച്ച്‌ 20ന് വധശിക്ഷ നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ പുതിയ ദയഹാര്‍ജി നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് സുപ്രീംകോടതിയെ സമീപിച്ചു.. പുതിയ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് സിംഗ് ഹര്‍ജി നല്‍കിയത്. കേസിലെ നാലുപ്രതികളുടെയും വധശിക്ഷ മാര്‍ച്ച്‌ 20ന് നടപ്പാക്കണമെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി കഴിഞ്ഞദിവസം മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

നേരത്തെ, തന്റെ അനുമതിയില്ലാതെയാണ് അഭിഭാഷകയായ ബൃന്ദ ഗ്രോവര്‍ ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും സമര്‍പ്പിച്ചതെന്നും അതിനാല്‍ പുതിയ ഹര്‍ജി നല്‍കാന്‍ അനുവദിക്കണമെന്നുമാണ് മുകേഷ് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.

അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മ്മയാണ് മുകേഷ് സിംഗിന് വേണ്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.. ബൃന്ദ ഗ്രോവറിനെതിരെ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹോളി അവധിക്കായി ഇന്ന് കോടതി അടയ്ക്കുന്നതിനാല്‍ ഇനി കോടതി തുറക്കുമ്ബോഴായിരിക്കും ഹര്‍ജി പരിഗണിക്കുക.