മാളികപ്പുറം സിനിമയില്‍ പ്രൊപ്പഗാണ്ട ഉണ്ടെന്ന് രചന നാരായണന്‍കുട്ടി

ഉണ്ണി മുകുന്ദന്‍ നായകനായ ‘മാളികപ്പുറം’ സിനിമ മികച്ച പ്രേക്ഷക വരവേൽപ്പ് ഏറ്റുവാങ്ങി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പല തരം ചര്‍ച്ചകള്‍ നടക്കുന്നു. ഇതിനിടെ സിനിമയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി രചന നാരായണന്‍കുട്ടി. വിശദമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രചന പ്രതികരിച്ചിരിക്കുന്നത്.

സിനിമ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിച്ചോ എന്നതിനേക്കാളുപരി അതിലെ പൊളിറ്റിക്കല്‍ കറക്ടനസിനെ ചോദ്യം ചെയ്യാനുള്ള താത്പ്പര്യമാണ് എല്ലാവര്‍ക്കും എന്നാണ് രചന പറയുന്നത്. സിനിമയിലെ മാളികപുറത്തിനോടൊത്തു യാത്ര ചെയ്യുമ്പോള്‍ ജീവിതത്തില്‍ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ പല സന്തോഷങ്ങളിലൂടെയും വിങ്ങലുകളിലൂടേയും താന്‍ കടന്നുപോയെന്നും രചന പറഞ്ഞിരിക്കുന്നു.

രചനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഇപ്പോൾ ഏതൊരു സിനിമ ഇറങ്ങിയാലും അതൊരു പ്രൊപ്പഗാണ്ട മൂവി ആണോ പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉണ്ടോ എന്നൊക്കെ ആണ് കൂടുതലായും ചർച്ചാ വിഷയങ്ങൾ. സിനിമ എന്നെ ഇടക്കെങ്കിലും എന്റെർറ്റൈൻ ചെയ്യിപ്പിച്ചോ എന്നതിനേക്കാളും അതിലെ പൊളിറ്റിക്കൽ കറക്ട്നെസ്സിനെ ചോദ്യം ചെയ്യാനുള്ള നല്ല ആവേശമാണ് നമ്മളിൽ പലർക്കും. കല നമ്മളെ എന്റെർടെയിൻ ചെയ്യിപ്പിക്കണമെങ്കിൽ നമ്മൾ ഒരു സഹൃദയനായിരിക്കണം . സാധാരണ ഒരു പ്രേക്ഷകനെക്കാളും ഉയർന്ന സ്ഥാനത്താണ് സഹൃദയൻ ഇരിക്കുന്നത്. കാരണം സമാന ഹൃദയം ഉള്ളവനാണ് സഹൃദയൻ. അതൊരു ക്വാളിറ്റി ആണ് . പ്രേക്ഷകന് ഉണ്ടാകേണ്ടുന്ന ക്വാളിറ്റി . പലപ്പോഴും “not everyones cup of tea” എന്നു പല സിനിമകളേയും കലാരൂപങ്ങളെയും പറ്റി പറയുന്നത് അതുകൊണ്ടാണ് . കഥകളി അതിനൊരു ഉദാഹരണം . എന്നാൽ കഥകളി കണ്ടു കണ്ടു പരിചയം വന്നു വന്നാണ് മിക്ക പ്രേക്ഷകരും സഹൃദയ സ്ഥാനത്തേക്ക് എത്തിയിട്ടുള്ളത്.

ഇന്നലെ ഞാൻ കണ്ട , വിഷ്ണു ശശി ശങ്കർ സംവിധാനവും, അഭിലാഷ് പിള്ളൈ തിരക്കഥയും, പ്രിയ വേണു നീത പിന്റോ എന്നിവർ ചേർന്ന് പ്രൊഡ്യൂസും ചെയ്ത പ്രിയ സുഹൃത്ത് ഉണ്ണി മുകുന്ദൻ പ്രോട്ടഗോണിസ്ററ് ആയി അഭിനയിച്ച മാളികപ്പുറം എന്ന സിനിമ ഒരു സാധാരണ പ്രേക്ഷകനിൽ നിന്ന് നമ്മളെ സഹൃദയൻ ആക്കുന്ന അവസ്ഥയിലേക്കെത്തിക്കുന്ന ഒരു സ്റ്റേറ്റ് ഓഫ് ആർട്ട് ആണ് . സിനിമയിലെ മാളികപുറത്തിനോടൊത്തു യാത്ര ചെയ്യുമ്പോൾ ജീവിതത്തിൽ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ പല സന്തോഷങ്ങളിലൂടെയും വിങ്ങലുകളിലൂടേയും ഞാൻ കടന്നുപോയി.

5ആം ക്ലാസ്സിൽ പഠിക്കുമ്പോൾ മാളികപ്പുറമായതും, ഏട്ടന്റെ കൂടെ അയ്യപ്പനെ കാണാൻ പോയതും, പേട്ട തുള്ളിയതും, വാവര് പള്ളിയിൽ കേറിയതും , അപ്പാച്ചി മേടിലും ഇപ്പാച്ചി മേടിലും അരിയുണ്ട എറിഞ്ഞതും , ശരംകുത്തിയിൽ ശരകോൽ കുത്തിയതും, മാളികപ്പുറത്തെ കണ്ടു തൊഴുതതും, 18 പടി ചവിട്ടി കയറി അയ്യനെ കണ്ടതും എല്ലാം ഇന്നലെ നടന്ന പോലെ . “അയ്യപ്പാ” എന്ന സിനിമയിലെ മാളികപ്പുറത്തിന്റെ ഓരോ വിളിയിലും അയ്യപ്പൻ എന്റെ അകത്താണെന്ന തോന്നൽ!!! അയ്യപ്പൻ എന്റകതോം സ്വാമി എന്റകതോം …അയ്യപ്പ തിന്തകതോം സ്വാമി തിന്തകതോം… തത്വമസി !

അഭിനയിച്ച എല്ലാ നടികളുടേയും നടന്മാരുടേയും ഗംഭീരമായ പ്രകടനം . ഉണ്ണിയുടേത് Unni Mukundan മികച്ച സ്ക്രീൻ പ്രസൻസും ബിഹേവിയറും . കല്ലു മാളികപ്പുറവും(ദേവനന്ദ) പിയൂഷ് സ്വാമിയും(ശ്രീപത്) ഹൃദയത്തിൽ പതിഞ്ഞു. സൈജുവും Saiju Kurup പിഷാരടിയും Ramesh Pisharody രവി അങ്കിളും, ശ്രീജിത്ത് ചേട്ടനും, മനോഹരി അമ്മയും , ആൽഫിയും, രഞ്ജി പണിക്കർ സാറും നിറഞ്ഞു നിന്നു. സമ്പത് റാംജിയുടെ ശരീരവും ശാരീരവും കഥാപാത്രത്തിനു ഉണർവേകിയപ്പോൾ പ്രിയപ്പെട്ട മനോജേട്ടാ Manoj K Jayan താങ്കൾ എന്നും ഒരു അത്ഭുതമാണ് !

ഇനി ആദ്യം പറഞ്ഞ കാര്യത്തിലേക്ക് വരാം … ഈ സിനിമയിൽ പ്രൊപ്പഗാണ്ട ഉണ്ടോ ? ഉണ്ട് … ജീവിത മൂല്യങ്ങളെ propogate ചെയ്യുന്നുണ്ട്! ഭക്തി എന്ന വികാരത്തെ propogate ചെയ്യുന്നുണ്ട്! പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉണ്ടോ ?? ഉണ്ട്.. ഒരു വർഗത്തിനേയോ ജൻഡറിനേയോ സംസ്കാരത്തേയോ ഒഫൻസീവ് ആകുന്നില്ല ! എന്നാൽ ഇതിനെല്ലാം അപ്പുറം ഉളള മറ്റൊന്നിനെ ആണ് മാളികപ്പുറം propogate ചെയ്യുന്നത് … Spiritual Correctness! ആ correctness മാളികപ്പുറത്തിനേകാളും അയ്യപ്പനേക്കാളും ഭംഗിയായി ആർക്കാണ് പറഞ്ഞു തരാൻ സാധിക്കുക !

നാലു വേദങ്ങളും, നാലു വർണ്ണങ്ങളും , നാലുപായങ്ങളും, ആറു ശാസ്ത്രങ്ങളും പടികളായി തീർന്ന ആ പതിനെട്ടു പടികൾക്കും ഉടമയായ, തത്വമസിയുടെ പൊരുൾ സത്യമാക്കുന്ന സത്യസ്വരൂപനായ അയ്യനെ കാണാൻ 50 വയസ്സിന്റെ നാളുകളിലേക്കുള്ള കാത്തിരിപ്പാണ് ഇനി. സ്വാമി ശരണം,
രചന നാരായണൻകുട്ടി