അന്ന് 14 വയസുള്ള കുട്ടിയെ ചട്ടുകം പഴുപ്പിച്ചു…യുവതി ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹത

കൊച്ചിയില്‍ യുവതി മരിച്ച ഫ്‌ലാറ്റുടമയായ ഇംതിയാസ് അഹമ്മദ് ഇതിന് മുമ്പ ്ജുവനൈല്‍ കേസില്‍ പ്രതിയായിരുന്നു. ഇയാള്‍ 14 വയസ്സുള്ള കുട്ടിയെ വീട്ടില്‍ നിര്‍ത്തി ജോലി ചെയ്യിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതിന്റെ പേരില്‍ നേരത്തെയും കേസുണ്ടായിരുന്നു. വീട്ടുജോലിക്ക് നിന്ന സ്ത്രീ ഫ്‌ലാറ്റില്‍ നിന്നും വീണ് മരിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്.

അന്നും അഭിഭാഷകനായ പ്രതിയെ രക്ഷിക്കുന്ന സമീപനമായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പ്രതിക്കെതിരെ ദുര്‍ബലമായ വകുപ്പുകളാണ് അന്നത്തെ ജുവനൈല്‍ കേസില്‍ ചുമത്തിയിരുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പരാതിയില്ലെന്ന് പറഞ്ഞ് കേസ് ഒത്തുതീര്‍ക്കുകയായിരുന്നു.

ഡിസംബര്‍ നാലാം തീയതിയായിരുന്നു ഇംതിയാസിന്റെ ഫ്‌ലാറ്റില്‍ ജോലിക്ക് നിന്ന സേലം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കുമാരിയെ മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ലാറ്റിന് താഴെ വീണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇവര്‍ മരിച്ചിരുന്നു.

ഇംതിയാസ് അഹമ്മദിന്റെ പക്കല്‍ നിന്നും ഇയാളുടെ ഫ്‌ലാറ്റിലെ ജോലിക്കാരിയായിരുന്ന കുമാരി പതിനായിരം രൂപ അഡ്വാന്‍സായി വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ അഡ്വാന്‍സ് തിരിച്ച് നല്‍കാതെ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇംതിയാസും ഭാര്യയും ഇത് നിഷേധിച്ചിരുന്നു.