കാലിന് കീഴ്പോട്ട് വിശദീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള മുറിവുകൾ, മുഖത്ത് കടിച്ചു പറിച്ച പാടുകൾ, നഹാലിനെയോർത്ത് വിങ്ങിപ്പൊട്ടി നാട്ടുകാർ

കണ്ണൂർ: കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ 11 കാരന് ജീവൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപത്തു നിന്നാണ് ‌ഭിന്നശേഷിക്കാരനായ നിഹാൽ നിഷാദെന്ന കുട്ടിക്ക് ജീവൻ നഷ്ടമായത്.

വീടിന് അര കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്പോൾ കാലിന് കീഴ്പോട്ട് വിശദീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാർ‌ പറയുന്നു. കുട്ടിയുടെ മുഖത്തും കൈകാലുകളിലുമൊക്കെ കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവുമുണ്ട്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

നായ്ക്കൾ വരുന്നത് കണ്ടാണ് അവിടേക്ക് അന്വേഷിക്കാൻ തയ്യാറായത്. അവിടെയെത്തിയപ്പോഴാണ് ദാരുണമായ വിധത്തിൽ കുട്ടി മുറിവേറ്റ് കിടക്കുന്നത് കണ്ടത്. സംസാരശേഷിയില്ലാത്ത കുഞ്ഞായതിനാൽ നിലവിളിക്കാനോ ഒച്ച വെക്കാനോ സാധിച്ചില്ല. ആളൊഴിഞ്ഞ പറമ്പിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. അവിടെയെത്തുമ്പോൾ കണ്ട കാഴ്ചയെക്കുറിച്ച് പറയാൻ പോലും ചിലർ തയ്യാറാകുന്നില്ല. രക്തം വാർന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നത്.

ഒന്നിലധികം തെരുവുനായ്ക്കൾ ചേർന്നാകാം കുഞ്ഞിനെ ആക്രമിച്ചിട്ടുണ്ടാകുക എന്നും പ്രദേശവാസികൾ പറയുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കുട്ടിയുടെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടിയുടെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെയോടെ പോസ്റ്റ്മോർട്ട നടപടികൾ നടക്കും. അതിന് ശേഷമായിരിക്കും കുട്ടിക്ക് സംഭവിച്ച പരിക്കുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തുവരിക. ഇതിനിടയിൽ കണ്ണൂരിൽ കുട്ടിയെ തെരുവുനായ കടിച്ചു കൊന്ന സംഭവം ദാരുണമാണെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. കുട്ടിയെ കടിച്ചു കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.