റിസർവ് ബാങ്ക് ഉദ്യോഗസ്ഥയായും ട്രാവൽ ഏജന്റായും ചമഞ്ഞ്‌ പണം തട്ടിയ യുവതി പിടിയിൽ

ആർഭാട ജീവിതം നയിക്കാൻ 28കാരി കണ്ടെത്തിയത് ആരെയും അമ്പരപ്പിക്കുന്ന മാർഗം. ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും പോലും യുവതി കുടുക്കി. റിസ‌ർവ് ബാങ്കിലെ ഉദ്യോഗസ്ഥ ചമഞ്ഞ് യുവതി കോടികളാണ് തട്ടിയത്. ബിസിനസിനായി വായ്‌പ സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം നൽകിയും വിദേശത്തേയ്ക്ക് വിസ നൽകാമെന്ന് പറഞ്ഞും ഒന്നരക്കോടിയോളം രൂപ തട്ടിയ നിലമ്പൂർ അകമ്പാടം തരിപ്പയിൽ ഷിബില (28) അറസ്റ്റിലായിരിക്കുകയാണ്. നിലമ്പൂർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അമ്പലവയൽ, മണ്ണുത്തി, വടക്കാഞ്ചേരി, തിരൂരങ്ങാടി സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുണ്ട്. ചെന്നൈ കോടതിയിൽ വാറണ്ടും നിലനിൽക്കുന്നുണ്ട്. തട്ടിപ്പിൽ കുടുങ്ങിയത് കൂടുതലും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്. റിസർവ് ബാങ്ക് ഉദ്യോഗസ്ഥയാണെന്ന് വിശ്വസിപ്പിച്ച് വീട്ടുകാരെയും യുവതി വ‌ഞ്ചിച്ചു.

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് അകമ്പാടം സ്വദേശികളായ മൂന്നുപേരിൽ നിന്ന് 30 ലക്ഷത്തോളം തട്ടിയെടുത്ത പരാതിയിലാണ് ഷിബില പിടിയിലായത്. അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയിൽ ജോലി നൽകാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നേരത്തെ പൊലീസ് കേസെടുത്തിരുന്നു.

ബിസിനസ് ആവശ്യത്തിനായി വൻതുക റിസർവ് ബാങ്കിൽ നിന്ന് വായ്‌പ വാങ്ങിത്തരാമെന്ന് പറഞ്ഞ് നിലമ്പൂർ സ്വദേശിയായ വ്യവസായിയിൽ നിന്ന് പല തവണകളായി 30 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ വ്യാപാരി തിരുവനന്തപുരം റിസർവ് ബാങ്കിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കള്ളി വെളിച്ചത്താവുന്നത്. ഇങ്ങനെയൊരാൾ റിസർവ് ബാങ്കിൽ ജോലി ചെയ്യുന്നില്ലെന്ന് മനസിലായി. പിന്നാലെ വ്യവസായി കോടതിയിൽ പരാതി നൽകുകയും കോടതി വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു.

വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലായി ഷിബിലയുടെ പേരിൽ ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. ആർഭാട ജീവിതം നയിക്കുന്നതിനായാണ് 28കാരി തട്ടിപ്പ് നടത്തിവന്നത്. നിലമ്പൂർ ഡാൻസാഫും നിലമ്പൂർ പൊലീസും ചേർന്ന് ബാലരാമപുരത്തുനിന്നാണ് ഷിബിലയെ പിടികൂടിയത്. ഇവരുടെ അറസ്റ്റ് വിവരം പുറത്തുവന്നതോടെ സ്റ്റേഷനിൽ കൂടുതൽ പരാതികൾ എത്തുന്നതായാണ് വിവരം.