കേരളത്തില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത, മുംബയിലും ഗുജറാത്തിലും നിസര്‍ഗ ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കും

നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 120 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശും. ഉച്ചയോടെ മഹാരാഷ്ട്രയിലെ റായിഗഢ് ജില്ലയിലെ അലിബാഗിനുസമീപം കരയില്‍ത്തൊടുന്ന ചുഴലി മുംബയ് നഗരത്തില്‍ ആഞ്ഞടിക്കും.

മുംബയ്, പാല്‍ഗര്‍, താനെ, റായ്ഗഡ് ജില്ലകളിലും ഗുജറാത്തിലെ സൂറത്ത്, ബറൂച്ച്‌ ജില്ലകളിലും ദാദ്ര നഗര്‍ഹവേലിയിലും കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്രയുടെ തീര പ്രദേശങ്ങളില്‍ 144 പ്രഖ്യാപിച്ചു. ഗുജറാത്തിന്റെ തെക്ക് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

കേരളത്തില്‍ ചുഴലി ഉണ്ടാകില്ലെങ്കിലും കനത്ത മഴയും കാറ്റും ഉണ്ടാകും. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 11.5 സെന്റീമീറ്റര്‍ വരെയോ, 20.4 സെന്റീമീറ്റര്‍വരെയോ അതിശക്തമായ മഴപെയ്യും. ശനിയാഴ്ചവരെ കനത്തമഴ തുടരും.

കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റുവീശും. മീന്‍പിടിത്തം നിരോധിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്രയിലേക്കും ഗുജറാത്തിലേക്കും ദേശീയദുരന്തനിവാരണ സേനയെ നിലയുറപ്പിച്ചിട്ടുണ്ട്.. 33 സംഘങ്ങളെയാണ് ഇരുസംസ്ഥാനങ്ങളിലുമായി വിന്യസിച്ചത്.