ഇളവ് നല്‍കാനാവില്ലെന്ന് ധനമന്ത്രി; ‘യുഡിഎഫ് ഭരണകാലത്ത് ഇന്ധന നികുതി കൂട്ടിയത് 13 തവണ

തിരുവനന്തപുരം: കേരളം ആറു വര്‍ഷത്തിനിടെ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല എന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മറ്റ് പല സംസ്ഥാനങ്ങളും ഇക്കാലയളവില്‍ നികുതി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കേരളം നികുതി വര്‍ധിപ്പിക്കാത്തതിനാലാണ് നികുതി കുറയ്ക്കാത്തതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പിണറായി സര്‍ക്കാര്‍ ഭരണകാലത്ത് നികുതി വര്‍ധിപ്പിച്ചിട്ടില്ല,അതേസമയം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 13 തവണ നികുതി കൂട്ടുന്ന സമീപനം ഇതുവരെ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്രം നികുതി കുറയ്ക്കുമ്ബോള്‍ അതിന് ആനുപാതികമായി ഇവിടെയും കുറയും. അതിന് യാതൊരു സംശയവുമില്ല.

2011-12ല്‍ 3138 കോടി രൂപയായിരുന്നു അന്ന് ഇന്ധന നികുതിയായി ലഭിച്ചിരുന്നത്. 2015-16 ആയപ്പോള്‍ അത് 6100 കോടിയായി വര്‍ധിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 94 ശതമാനം വര്‍ധനയുണ്ടായി. ഇടതുപക്ഷ സര്‍ക്കാരിന്‍്റെ കാലത്ത് 2016-17 കാലഘട്ടത്തില്‍ 6876 കോടി ഉണ്ടായിരുന്നത് 19-20 ആയപ്പോള്‍ 7907 കോടി ആയി. 15 ശതമാനമായിരുന്നു വര്‍ധന.

സംസ്ഥാനം ഇന്ധനനികുതി ആനുപാതികമായി കുറച്ചിട്ടുണ്ട്. വര്‍ധിപ്പിച്ചതിന്‍്റെ മൂന്നിലൊന്ന് മാത്രമാണ് കേന്ദ്രം കുറച്ചത്. വര്‍ധിപ്പിച്ചത് മുഴുവന്‍ കുറച്ചാല്‍ നികുതി ആനുപാതികമായി കുറയും.സംസ്ഥാനത്തിന്റെ താല്‍പര്യം ഹനിക്കുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്.

കേന്ദ്രത്തിന് ലഭിക്കുന്ന വരുമാനത്തില്‍ കേരളത്തിന് കിട്ടേണ്ടതായ നാലായിരം കോടിയോളം രൂപ കേന്ദ്രസര്‍ക്കാര്‍ തരുന്നില്ല.യുപി, ഗോവ, ഹരിയാന, ഛത്തീസ്ഗഢ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിച്ചിരുന്നു. അസമില്‍ കൊവിഡ് സെസ് എന്ന പ്രത്യേക സെസ് ഏര്‍പ്പെടുത്തി.

രാജസ്ഥാനിലും പ്രത്യേക സെസ് ഏര്‍പ്പെടുത്തി. കേരളം കൊവിഡിനായി സെസ് ഏര്‍പ്പെടുത്തിയില്ല.ബിജെപിയും കോണ്‍ഗ്രസും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.