ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറാകുന്നത്. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. രാജസ്ഥാനിലെ കോട്ടയില്‍ നിന്നു തുടര്‍ച്ചയായ മൂന്നാംവട്ടവും ജയിച്ച ഓം ബിര്‍ള 17-ാം ലോക്സഭയിലെ സ്പീക്കറായിരുന്നു.

സ്പീക്കര്‍ സ്ഥാനത്തേക്കു കൊടിക്കുന്നില്‍ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.. ഡെപ്യൂട്ടി സ്പീക്കര്‍ പദവി കോണ്‍ഗ്രസിനു നല്കിയില്ലെങ്കില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന കോണ്‍ഗ്രസിന്റെ സമ്മര്‍ദ തന്ത്രത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതോടെയാണ് തോല്‍വിയുറപ്പായ മത്സരത്തിന് കൊടിക്കുന്നിലിനെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ അഞ്ചുവര്‍ഷം ലോക്സഭാ സ്പീക്കറായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഓം ബിര്‍ളയുടെ അനുഭവ സമ്പത്ത് ഗുണകരമാകുമെന്ന് ബിജെപി നേതൃത്വം വിലയിരുത്തിയതോടെയാണ് അദ്ദേഹത്തിനു രണ്ടാമൂഴം ലഭിച്ചത്.