ഇസ്താംബൂൾ: തുർക്കിയിലെ ഹയാത്തിൽ ഇന്ത്യൻ ആർമ്മി താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ചു. ഭൂകമ്പ ബാധിത മേഖലയിൽ ഇന്ത്യൻ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. 30 കിടക്കകളും അത്യാധുനിക ഓപ്പറേഷൻ തീയറ്ററും ഉൾപ്പെടുന്നതാണ് ഹയാത്തിൽ തയ്യാറാക്കിയ താത്കാലിക ആശുപത്രി.
ഇന്ത്യയിൽ നിന്ന് 140 ടൺ അവശ്യ വസ്തുക്കളും വ്യോമ സേന വിമാനങ്ങളിൽ ദുരിത ബാധിത മേഖലയിൽ എത്തിച്ചു. തുർക്കിയിൽ മാത്രം 250 വിദഗ്ധ പരിശീലനം ലഭിച്ച സേന, ദുരന്ത നിവാരണ സേന അംഗങ്ങളാണ് രക്ഷാ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള ആറ് രക്ഷാദൗത്യ സംഘങ്ങളാണ് തുർക്കിയിലും സിറിയയിലും എത്തിയത്.
ആറാം രക്ഷാദൗത്യ സംഘത്തിനെ യാത്ര അയയ്‌ക്കാൻ വിദേശകാര്യ സഹമന്ത്രിയും ഇന്ത്യയിലെ തുർക്കി അംബാസിഡർ ഫിറാത്ത് സുനെലും ഹിന്ദോൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനായി ആകുന്നതെല്ലാം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചതായി മന്ത്രി പറഞ്ഞു.
ഭൂകമ്പത്തിൽ ഇരുരാജ്യങ്ങളിലുമായി 15,000ൽ അധികം പേർ മരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. നിലവധിപേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള എൻഡിആർഎഫ് സംഘവും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കെട്ടിടങ്ങളുടെ അടിയിൽ പെട്ടുപോയവരെ കണ്ടെത്താൻ പ്രത്യേകം പരിശീലനം ലഭിച്ച ഡോഗ്‌സ്‌ക്വാഡുകളും സഹായകമാകും