ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 62 ലക്ഷം രൂപ തട്ടിയെടുത്തു, സിപിഐ നേതാവിനെതിരെ പരാതിയുമായി യുവാവ്

കൊച്ചി: ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് സി.പി.ഐ. എറണാകുളം ജില്ലാ മുന്‍ സെക്രട്ടറി പി. രാജു പണം തട്ടിയെടുത്തതായി പരാതി. കൊടുങ്ങല്ലൂര്‍ സ്വദേശി അഹമ്മദ് റസീനാണ് ഇതുസംബന്ധിച്ച് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്. പി. രാജു, രാജുവിന്റെ ഡ്രൈവര്‍ നിധീഷ്, നിധീഷിന്റെ സുഹൃത്ത് വിതുല്‍, സി.വി. സായ് എന്നിവര്‍ക്കെതിരെയാണ് പരാതി. എന്നാല്‍ പി. രാജു ഇത് നിഷേധിച്ചു.

കൃഷിവകുപ്പ് ഭരിക്കുന്നത് സി.പി.ഐ. ആയതിനാല്‍ ഹോര്‍ട്ടി കോര്‍പ്പില്‍ സ്വാധീനമുണ്ടെന്നും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്ന് പച്ചക്കറി എത്തിച്ച് വന്‍ ലാഭമുണ്ടാക്കാമെന്നും പറഞ്ഞ് രാജുവും ഡ്രൈവര്‍ നിധീഷും ചേര്‍ന്ന് ഘട്ടം ഘട്ടമായി 62 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി കൊണ്ടുവന്ന് ഫോര്‍ട്ടികോര്‍പ്പില്‍ വില്‍ക്കുന്ന ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്താണ് പണം തട്ടിയത് എന്നാണ് ആരോപണം.

ബാങ്ക് വഴിയാണ് പണം കൈമാറിയത്. ഇതില്‍ 17 ലക്ഷം തിരികെ കിട്ടിയെന്നും ബാക്കി 45 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. മാത്രമല്ല, താന്‍ കൊടുത്ത പണത്തില്‍ നിന്ന് 15 ലക്ഷം രൂപ ഉപയോഗിച്ചാണ് പി. രാജു ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങിയതെന്നും പരാതിക്കാരന്‍ പറയുന്നു.ഇതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയതെന്നും ഇതിന് പിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയതെന്നും അഹമ്മദ് റസീന്‍ പറയുന്നു.

അതേസമയം അഹമ്മദ് റസീനുമായി യാതൊരുതരത്തിലുള്ള ബിസിനസ് പങ്കാളിത്തവും ഇല്ലെന്നും ആരോപണത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് താന്‍ അറിഞ്ഞതെന്നും പി രാജു പറഞ്ഞു. പാര്‍ട്ടിയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിഭാഗീയതയാണ് ഇത്തരം ആരോപണങ്ങള്‍ക്കും പരാതികള്‍ക്കും പിന്നിലെന്നും രാജു ആരോപിച്ചു.