മൂത്തമകള ചികിത്സിക്കാനുള്ള പണത്തിനായി ഇളയ മകളെ വിറ്റ് രക്ഷിതാക്കള്‍.12കാരിയെ 46കാരന്‍ വാങ്ങിയത് 10000 രൂപയ്ക്ക്

ഹൈദരാബാദ്‌: ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച മൂത്ത മകള്‍ക്ക്‌ ചികില്‍സ നല്‍കാന്‍ മാതാപിതാക്കള്‍ക്ക്‌ വില്‍ക്കേണ്ടി വന്നത്‌ പന്ത്രണ്ട്‌ വയസുളള ഇളയ മകളെ. ആന്ധ്ര പ്രദേശിലെ നെല്ലൂരില്‍ ദിവസക്കൂലിക്കാരായ ദമ്പതികളാണ്‌ മകളെ 10,000 രൂപയ്‌ക്ക്‌ 46കാരന്‌ വിറ്റതെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

വീടിനടുത്ത്‌ താമസിക്കുന്ന വ്യക്തിക്ക്‌ തന്നെയാണ്‌ ഇവര്‍ മകളെ വിറ്റത്‌. 46കാരനായ സുബയ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ്‌ താമസിക്കുകയാണ്‌. 25,000 രൂപയാണ്‌ ദമ്ബതികള്‍ ആവശ്യപ്പെട്ടതെങ്കിലും 10,000 രൂപയാണ്‌ പെണ്‍കുട്ടിയെ കൈമാറിയപ്പോള്‍ സുബയ്യ നല്‍കിയതെന്ന്‌ പൊലീസ്‌ പറയുന്നു. മുമ്പും
12കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച്‌ തരണമെന്ന്‌ ആവശ്യപ്പെട്ട്‌ ദമ്പതികളെ
സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്‌.

കഴിഞ്ഞ ബുധനാഴ്‌ച സുബയ്യയുടെ വീട്ടില്‍ നിന്ന്‌ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട്‌ ഓടിയെത്തിയ അയല്‍ക്കാരാണ്‌ പൊലീസില്‍ വിവരം അറിയിച്ചത്‌. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയിക്ക്‌ കൈമാറി. സുബയ്യക്കെതിരെ പൊലീസ്‌ കേസെടുത്തു.