തപാല്‍ വോട്ടിനൊപ്പം പെന്‍ഷനും വിതരണം നല്‍കിയ സംഭവം; പ്രതികരണവുമായി കുടുംബം

ആലപ്പുഴ കായംകുളത്ത് തപാല്‍ വോട്ടിനൊപ്പം പെന്‍ഷനും വിതരണം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി കുടുംബം രംഗത്ത്. എണ്‍പത് വയസ് കഴിഞ്ഞവരെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയെന്നാണ് ആരോപണം. കായംകുളം മണ്ഡലത്തിലെ 77 ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ക്കാണ് വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയത്.

കായംകുളം മണ്ഡലത്തിലെ 77 ാം നമ്പര്‍ ബൂത്തിലെ വോട്ടറുടെ അടുക്കല്‍ പ്രിസൈഡിംഗ് ഓഫീസര്‍ എത്തിയപ്പോഴായിരുന്നു രണ്ട് മാസത്തെ പെന്‍ഷന്‍ കൂടി നല്‍കി വോട്ട് ക്യാന്‍വാസ് ചെയ്യുന്നതിന് ശ്രമിച്ചതെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പ്രചരിച്ചിട്ടുണ്ട്.

വോട്ട് ചെയ്യിക്കാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഒപ്പമാണ് പെന്‍ഷന്‍ വിതരണ ചെയ്യുന്നവരും എത്തിയതെന്ന് കുടുംബം വ്യക്തമാക്കി. പെന്‍ഷന്‍ അപ്പോള്‍ തന്നെ കൊടുക്കാന്‍ വന്നപ്പോള്‍ തടഞ്ഞു. വോട്ടിന് ഒപ്പം പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. വോട്ട് ചെയ്യിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരോ ഒപ്പമുണ്ടായിരുന്ന പൊലീസുകാരോ വോട്ടറെ സ്വധീനിക്കാനുള്ള ശ്രമം തടയാന്‍ ശ്രമിച്ചില്ല എന്നാണ് വീട്ടുകാരുടെ പരാതി.

താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും പ്രതികരിക്കാതിരിക്കാന്‍ സാധിച്ചില്ലെന്നും പെന്‍ഷന്‍ ലഭിച്ച കമലാക്ഷിയമ്മയുടെ മകന്‍ വ്യക്തമാക്കി. സംഭവം വിവാദമായതോടെ കായംകുളത്തിന്റെ ചുമതലയുള്ള വരണാധികാരിയോട് കളക്ടര്‍ അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി കളക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു.