പെരിയ ഇരട്ടക്കൊലപാതകം; ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞുരാമന്‍ അടക്കം നാല് പേര്‍ക്ക് ജാമ്യം

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞുരാമന്‍ അടക്കം നാല് പേര്‍ക്ക് ജാമ്യം. കെ വി കുഞ്ഞുരാമന് പുറമെ കെ വി ഭാസ്‌കരന്‍, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഉപധികളോടെയാണ് ജാമ്യം. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പ്രതികള്‍ക്ക് നിര്‍ദേശം നല്‍കി. സിബിഐ കേസില്‍ പ്രതിചേര്‍ത്ത ഇവര്‍ ഇന്നാണ് എറണാകുളം സിജെഎം കോടതിയില്‍ ഹാജരായത്.

24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്. ജാമ്യം നേടിയ മൂന്ന് പേരും പ്രതിചേര്‍ക്കപ്പെട്ട അഞ്ച് പേരുമടക്കം എല്ലാവരോടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപെട്ടിരുന്നു. ഇതില്‍ മുന്‍ എംഎല്‍എയും സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമന്‍, സിപിഎം നേതാവ് കെ.വി.ഭാസകരന്‍, ഇരുപത്തി മൂന്നാം പ്രതി ഗോപന്‍ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവര്‍ ഹാജരായില്ല. നോട്ടീസ് ലഭിക്കാന്‍ വൈകിയതിനാലാണ് ഹാജരാകാത്തതെന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്ന് ഇവരോട് 22 ന് ഹാജരാവന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ബാക്കിയുള്ളവരില്‍ ജയിലിലുള്ളവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും മറ്റുള്ളവര്‍ നേരിട്ടും ഹാജരായി. നേരിട്ടെത്തിയ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എന്‍ ബാലകൃഷ്ണന്‍, പതിനൊന്നാം പ്രതി മണി എന്നിവര്‍ക്ക് ജാമ്യം നീട്ടി നല്‍കിയിരുന്നു.

അതേസമയം, കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 29 വരെ നീട്ടിയിരിക്കുകയാണ്. കേസില്‍ സിബിഐ ഒടുവില്‍ അറസ്റ്റ് ചെയ്ത് കാക്കനാട് സബ് ജയിലില്‍ കഴിയുന്ന അഞ്ച് പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണണെന്നാവശ്യപ്പെട്ടെങ്കിലും സിബിഐ എതിര്‍ത്തു. ഈ അപേക്ഷയും 29ന് പരിഗണിക്കും.