പാലക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. നാല് വടിവാളുകളാണ് ആറില്‍ പൂഴ്ത്തിവച്ച നിലയില്‍ കണ്ടെടുത്തത്. മണ്ണുക്കാട് കോഴയാറിലാണ് ആയുധങ്ങള്‍ ഉപേക്ഷിച്ചിരുന്നത്. പ്രതികളെ പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പില്‍ നാല് വടിവാളുകള്‍ പ്രതികള്‍ പൊലീസിന് കാണിച്ചു കൊടുത്തു. ഇന്നലെ മുതല്‍ മൂന്ന് പ്രതികളും പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളിലൊരാളായ രമേശന് സുബൈറിനോടുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സുബൈര്‍ വധക്കേസില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കഞ്ചിക്കോട്ട് കാര്‍ ഉപേക്ഷിച്ച പ്രതികള്‍ കണ്ടന്നത് തോട് മുറിച്ചാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കേസില്‍ മൂന്ന് പ്രതികള്‍ പിടിയിലായിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രമേശ്, ശരവണന്‍, അറുമുഖന്‍ എന്നിവരെയാണ് കസബ പോലീസ് കസ്റ്റഡിയിലെടുത്തത്.
രമേശ് വാടകയ്‌ക്കെടുത്ത കാറിലാണ് സംഭവസ്ഥലത്തുനിന്ന് പ്രതികള്‍ രക്ഷപ്പെട്ടത്. നേരത്തെ കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍ ഉപയോഗിച്ചാണ് പ്രതികള്‍ സുബൈറിനെ ഇടിച്ചുവീഴ്ത്തിയത്. തുടര്‍ന്ന് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രമേശ് വാടകയ്‌ക്കെടുത്ത കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഈ കാര്‍ പിന്നീട് കഞ്ചിക്കോട്ട് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ വഴിയില്‍ ഉപേക്ഷിച്ച ശേഷം ദേശീയപാതക്കരികില്‍ കൂടി മൂന്നുപേര്‍ നടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.