ഞാനില്ലെങ്കിൽ എന്റെ മക്കൾ എന്തുചെയ്യുമെന്ന പേടി സോമദാസിനുണ്ടായിരുന്നു- പ്രദീപ് ചന്ദ്രൻ

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ ആളാണ് സോമദാസ്. ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥിയും ആയിരുന്ന സോമദാസിന്റെ വേർപാടിൽ ഞെട്ടിയിരിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും. കൊവിഡ് ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വൃക്കയ്ക്കും രോഗബാധ കണ്ടെത്തുക ആയിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായി എങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റാൻ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഭാര്യയും നാല് പെൺമക്കളും ഉണ്ട്. വ്യത്യസ്തമായ ആലാപന ശൈലിയായിരുന്നു അന്ന് മുതൽ ഈ ഗായകൻ മലയാളികളുടെ മനസിലേക്ക് കയറിക്കൂടാൻ ഇടയായത്.

സോമുവിനൊപ്പമുളള ഓർമ്മകൾ ബിഗ് ബോസ് സഹമൽസരാർത്ഥിയും നടനുമായ പ്രദീപ് ചന്ദ്രൻ, വാക്കുകൾ ഇങ്ങനെ, ഒരു പാവമാണ്. എല്ലാവരോടും ഭയങ്കര കാര്യമാണ്. അദ്ദേഹത്തിന്‌റെ പാട്ട്, സോമുവിന്‌റെ ജീവിതം മുഴുവൻ പാട്ട് ആയിരുന്നു. ബിഗ് ബോസ് സമയത്തൊക്കെ അദ്ദേഹത്തിന്‌റെ ഒരുപാട് പാട്ടുകൾ കേൾക്കാനുളള ഭാഗ്യമുണ്ടായി. ബിഗ് ബോസിൽ ഒരാഴ്ച സോമദാസിന്റെ പാട്ട് കേട്ടായിരുന്നു എല്ലാവരും രാവിലെ ഉണർന്നത്. അങ്ങനെ ഞങ്ങളും പുളളിക്കൊപ്പം ചേർന്ന് ഒരുമിച്ച് പാടും. കൊട്ടും പാട്ടുമൊക്കെയായി ആഘോഷമായിരുന്നു ബിഗ് ബോസിൽ.

അദ്ദേഹത്തിന്‌റെ കുടുംബത്തെ കുറിച്ചെല്ലാം ഞങ്ങളോട് സംസാരിച്ചിരുന്നു. സോമദാസ് സീരിയസായിട്ടുളള മനുഷ്യനൊന്നുമല്ല. അദ്ദേഹത്തിന് നാല് മക്കളുണ്ട്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് മക്കളെ കുറിച്ച് ചിന്തിച്ച് ഇങ്ങനെ ഇരിക്കുമായിരുന്നു. അവരെ ഇത്രയും ദിവസങ്ങൾ ഒരിക്കലും പിരിഞ്ഞിരുന്നിട്ടില്ലെന്ന് അന്ന് സോമു പറഞ്ഞു. അപ്പോ ഒരുപാട് കാര്യങ്ങൾ പുളളിയെ അലട്ടിയിരുന്നു.

സോമദാസിനറെ മക്കളുടെ വിദ്യാഭ്യാസത്തിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന് ബിഗ് ബോസ് താരങ്ങളെല്ലാം ചേർന്ന് ആലോചിക്കുന്നുണ്ട്. കാരണം ബിഗ് ബോസിലുളള സമയത്ത് സോമദാസിന്‌റെ ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളും എല്ലാവരോടും പറഞ്ഞിരുന്നു.അപ്പോ അതിന്‌റയകത്ത് ഉണ്ടായിരുന്ന എല്ലാവർക്കും അദ്ദേഹത്തെ കുറിച്ചുളള കാര്യങ്ങൾ അറിയാം. കുറച്ചുദിവസം കഴിഞ്ഞ് ഞങ്ങൾ എല്ലാവരും അദ്ദേഹത്തിന്‌റെ വീട്ടിൽ പോകുന്നുണ്ട്. ഈ ആഴ്ച തന്നെ പോവും. പോയിട്ട് എന്താണ് അവിടത്തെ അവസ്ഥ എന്നറിഞ്ഞിട്ട് നേരിട്ട് കണ്ടിട്ട് എന്താണ് ചെയ്യാൻ കഴിയുക എന്ന് ആലോചിക്കും. എല്ലാവരും കൂടി ഒരുമിച്ച് പോയി കണ്ട് സംസാരിക്കാം എന്ന് തീരുമാനിച്ചിട്ടുണ്ട്.