എട്ട് വര്‍ഷത്തെ കാത്തിരിപ്പ്, നായ കുറുകെ ചാടി ഗര്‍ഭിണിയായ യുവതി സ്‌കൂട്ടറില്‍ നിന്ന് വീണ് മരിച്ചു

 ആറ്റുനോറ്റു കാത്തിരുന്ന കുഞ്ഞെന്ന സ്വപ്നത്തിന് ജന്മം നല്‍കാനാവാതെ യുവതിക്ക് ദാരുണാന്ത്യം. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ സ്റ്റാഫ് നഴ്സായ കളത്തൂര്‍ കളപ്പുരയ്ക്കല്‍ (വെള്ളാരംകാലായില്‍) റിന്‍സമ്മ ജോണ്‍ (റിന്‍സി 40) ആണ് ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്ബോള്‍ നായ റോഡിനു കുറുകെ ചാടിയതിനെത്തുടര്‍ന്ന് സ്‌കൂടെര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞു മരിച്ചത്. സ്‌കൂടെര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് ബിജുവിനും (45) പരുക്കേറ്റു.

8 വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്കു കുട്ടികളില്ലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ജോലിക്കായി ആശുപത്രിയിലേക്കു പോകുമ്ബോള്‍ പാലാ-പൂഞ്ഞാര്‍ ഹൈവേയില്‍ ചേര്‍പ്പുങ്കലിലാണ് അപകടം. 7 മാസം ഗര്‍ഭിണിയായ റിന്‍സമ്മ റോഡില്‍ വയറടിച്ചു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിന്‍സമ്മയെയും ഗര്‍ഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല.

നമ്ബ്യാകുളം പടിഞ്ഞാറേമലയില്‍ കുടുംബാംഗമാണ് റിന്‍സമ്മ. റിന്‍സമ്മയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും സംസ്‌കാരം ഇന്ന് 3നു കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍. കുര്യത്ത് ചിക്കന്‍ സെന്റര്‍ നടത്തുകയാണ് ബിജു.