അസമില്‍ ഗോവധത്തിന് നിരോധനം ; 8 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയും ശിക്ഷ

ഗുവാഹതി: അസം നിയമസഭയില്‍ പാസാക്കിയ ഗോവധ നിരോധന നിയമ പ്രകാരമുള്ള പരമാവധി ശിക്ഷ എട്ട് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയുമാക്കി . മാംസ ഉപയോഗം, ഇറച്ചി കടത്തല്‍, അറവ് നിയന്ത്രണം,അനുമതി കൂടാതെയുള്ള കശാപ്പ് എന്നിവക്കൊക്കെ വന്‍ പിഴ കൂട്ടിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ബില്‍ പാസാക്കിയത്.

പ്രതിപക്ഷ പ്രതിഷേധം മറി കടന്നാണ് അസം നിയമസഭ ഗോവധ നിരോധന ബില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെ അവര്‍ സഭ വിട്ടു. തുടര്‍ന്നാണ് ബില്‍ പാസാക്കിയത്. ഹിന്ദു, ജൈന, സിഖ് തുടങ്ങി ബീഫ് കഴിക്കാത്ത ജനവിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളില്‍ കശാപ്പിനും മാംസ വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തി. ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും സത്രങ്ങള്‍ക്കും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനം ബാധകമാക്കി.

‘അസം ഗോ സംരക്ഷണ ബില്‍, 2021 ‘പാസായതായി സ്പീക്കര്‍ ബിശ്വജിത് പ്രഖ്യാപിച്ചതോടെ, ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം വിളികളോടെ ബി.ജെ.പി അംഗങ്ങള്‍ ഡസ്കിലടച്ച്‌ സന്തോഷം പ്രകടിപ്പിച്ചു .സഭയിലെ ഏക സ്വതന്ത്ര എം.എല്‍.എയായ അഖില്‍ ഗൊഗോയിയും ബില്‍ പരിഗണനക്ക് എടുത്തതില്‍ പ്രതിഷേധിച്ച്‌ സഭവിട്ടു. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്, എ.ഐ.യു.ഡി.എഫ്, സി.പി.എം എന്നിവര്‍ ബില്‍ സെലക്റ്റ് കമ്മിറ്റിക്ക് വിടാന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം കാറ്റില്‍ പറത്തിയാണ് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ ബില്‍ അവതരിപ്പിച്ചത്.

ബീഫിന്  നിരോധനം ഏര്‍പ്പെടുത്തുകയല്ല ചെയ്തത് മറിച്ച്‌ മറ്റുള്ളവരുടെ മതവികാരങ്ങള്‍കൂടി പരിഗണിക്കണമെന്നതാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. മതമൈത്രി ഹൈന്ദവരുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം പറഞ്ഞു . ബില്ലില്‍നിന്ന് പോത്ത് എന്ന വാക്ക് നീക്കണമെന്ന അമിനുല്‍ ഇസ്ലാം എം.എല്‍.എയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. ബീഫ് കഴിക്കാത്ത ജനവിഭാഗങ്ങള്‍ താമസിക്കുന്ന മേഖലയില്‍ അറവ് നിരോധിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍, ക്ഷേത്രങ്ങള്‍ക്ക് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ അറവ് നിരോധനം ഏര്‍പ്പെടുത്തിയത് എതിര്‍ക്കുന്നുവെന്നും അമിനുല്‍ ഇസ്ലാം എം.എല്‍.എ ചൂണ്ടിക്കാട്ടി .