രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രസിലെത്തി, പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചു

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രസിലെത്തി. പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ ഇരുവരും സന്ദർശിക്കുകയാണ്. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുകുൾ വാസ്നിക് എന്നിവരും ഒപ്പമുണ്ട്. ശനിയാഴ്ച വൈകിട്ടാണ് ഹത്രസിൽ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ യുപി പൊലീസ് ഇരുവർക്കും അനുമതി നൽകിയത്.

ഇതേ തുടർന്ന് ഹത്‌റാസിൽ പൊലീസ് സുരക്ഷ ശക്തമാക്കി. കോൺഗ്രസ് പ്രവർത്തകർ ഹത്‌റാസിലെത്തിയിട്ടുണ്ട്. ആഗ്രയിൽ 12 മഹിളാ കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിലായി.

നേരത്തെ ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ ഇരുവരെയും പൊലീസ് തടഞ്ഞിരുന്നു. നേതാക്കൾ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചുവെന്നും റിപ്പോർട്ടുകൾ. ഡൽഹി ഉത്തർ പ്രദേശ് അതിർത്തിയിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. രണ്ടാം തവണയാണ് ഇരുവരും ഹത്‌റാസിലേക്ക് പോകാൻ ശ്രമിച്ചത്. രണ്ട് ദിവസം മുൻപ് ഹത്‌റാസ് സന്ദർശിക്കാനുള്ള ഇരുവരുടെയും ശ്രമത്തെ പൊലീസ് തടഞ്ഞിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്താണ് നീക്കിയത്.