വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ലോങ് മാര്‍ച്ചില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ഗാന്ധിയുടെ നേതയത്വത്തില്‍ വയനാട്ടില്‍ നടത്തിയ ലോംഗ് മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കേന്ദ്രത്തിനും ഗവര്‍ണ്ണര്‍ക്കും സംസ്ഥാന സര്‍ക്കാറിനുമെതിരെ പ്രതിഷേധം ശക്തമാക്കാനാണ്് യു.ഡി.എഫിന്റെ തീരുമാനം. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ പൗരത്വ ഭേദഗതിക്കെതിരെ മനുഷ്യഭൂപടം തീര്‍ക്കാന്‍ യു.ഡി.എഫ് തയാറെടുക്കുന്നതിനൊപ്പമാണ് രാഹുലിന്റെ ലോങ് മാര്‍ച്ച്. വന്‍ ജനവലിയാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഐഎസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എ പി അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചങ്കുറപ്പോടെ ഭാരതമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംസ്ഥാനത്ത് ഇതുവരെ കാണാത്തവിധമുള്ള പ്രതിഷേധത്തിന് യു.ഡി.എഫ് തയാറെടുക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയില്‍ നേതാക്കളും അണികളും മൂവര്‍ണനിറത്തിലെ തൊപ്പികള്‍ ധരിച്ച് അണിചേരും. നാലുമണിക്ക് റിഹേഴ്‌സല്‍ നടക്കും. നാലരയ്ക്കാണ് പൊതുയോഗം. 5.05ന് ഭൂപടം തീര്‍ക്കും. ഗാന്ധിജി വെടിയേറ്റ് വീണ 5.17ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. തിരുവനന്തപുരത്ത് എ കെ ആന്റണിയും മറ്റിടങ്ങളില്‍ പ്രമുഖ നേതാക്കലും നേതൃത്വം നല്‍കും. സിഎഎയ്‌ക്കെതിരേ എല്‍ഡിഎഫിന്റെ മനുഷ്യമഹാശൃംഖലയ്ക്ക് പിന്നാലെ യുഡിഎഫിന്റെ മനുഷ്യഭൂപടമൊരുങ്ങുന്നത്.

ഭൂപടം തീര്‍ക്കല്‍ കേന്ദ്രത്തിനെതിരെയാണ് പ്രഖ്യാപിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാരും ഇപ്പോള്‍ യുഡിഎഫിന് ശത്രുപക്ഷത്താണ്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ഗവര്‍ണര്‍ക്കും സര്‍ക്കാരിനുമെതിരേ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎഫ്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അവിശുദ്ധബന്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമസഭയില്‍ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് നേരിട്ടത് ഗവര്‍ണറെ തൃപ്തിപ്പെടുത്താനാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഇന്ന് നടക്കുന്ന സമ്മേളനങ്ങളില്‍ ഇക്കാര്യങ്ങളാവും യുഡിഎഫ് നേതാക്കള്‍ പ്രധാന വിഷയമാക്കുക. വയനാട്ടിലാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം റോഡുമാര്‍ഗമാണ് രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയത്.