വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും ഹൈക്കോടതിക്ക് കൈമാറി വിജയ് ബാബു

ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന് വിജയ് ബാബു.നടി അയച്ച വാട്ട്സ് അപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി.

2018 മുതൽ പരാതിക്കാരിയെ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തൻ്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കിൽ നടി ഏപ്രിൽ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദ്യശ്യങ്ങൾ കാണാൻ കഴിയും. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്. ഏപ്രിൽ 14 നു നടി മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ വന്നിരുന്നു.

പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപെട്ടുവെന്നും വിജയ് ബാബു കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസയ്ക്കു വേണ്ടി പേപ്പറുകൾ ശരിയാക്കനാണ് ഏപ്രിൽ 24 നു താൻ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറഞ്ഞു.

അതിനിടെ നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്ത് ഒളിവിൽക്കഴിയുന്ന നടൻ വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരികെയെത്താനുളള യാത്രാ രേഖകൾ സമർപ്പിച്ചാലേ ഹർജി പരിഗണിക്കൂ എന്ന് സിംഗിൾ ബെഞ്ച് ഇന്നലെ നിലപാടെടുത്തിരുന്നു. യാത്രാ രേഖകൾ ഹാജരാക്കിയ വിജയ് ബാബു തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൊച്ചിയിലെത്തുമെന്ന് കോടതിയെ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് ഹർജി പരിഗണിക്കുന്നത്. എന്നാൽ ഇരുപത്തിനാലിനകം തിരികെയെത്തണമെന്ന കൊച്ചി സിറ്റി പൊലീസിന്‍റെ അന്ത്യശാസനം അവഗണിച്ച വിജയ് ബാബുവിനെതിരെ ഇന്‍റർപോൾ വഴി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ നടപടി തുടരുകയാണ്.