ജാർഖണ്ഡിൽ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

ഡൽ​​​ഹി : ജാർഖണ്ഡിൽ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 50 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം. ദിയോഘർ ജില്ലയിലെ ബാബാ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപം ത്രികുത് ഹിൽസിലാണ് അപകടമുണ്ടായത്. ഇവിടുത്തെ റോപ്പ് വേയിൽ 12 കേബിൾ കാറുകളുണ്ട്. ഇതിലെല്ലാമായി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

മണിക്കൂറുകളായി ആളുകൾ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഞായറാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു സ്വകാര്യസ്ഥാപനം നടത്തുന്ന റോപ്പ് വെയിലാണ് അപകടമുണ്ടായത്.

രക്ഷാപ്രവർത്തനം നടത്തിയതിന് ശേഷം അന്വേഷണം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. വ്യോമസേനയുടെ മിഗ് 17 ഹെലികോപ്റ്റർ ഉൾപ്പെടെ ദ്രുതപ്രതികരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടം നടന്നയുടെ ഓപ്പറേറ്റർമാർ ഓടി രക്ഷപ്പെട്ടുവെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.