നമുക്ക് വേണ്ടത് കടക്ക് പുറത്ത് പറയുന്നയാളെയല്ല, ദൃശ്യം 2വിലെ വക്കീലായ ശാന്തിപ്രിയ യുഡിഎഫിന് വേണ്ടി രംഗത്ത്‌

കൊച്ചി: കളമശ്ശേരിയില്‍ യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങി ദൃശ്യം 2 ലെ വക്കീലായി വേഷമിട്ട ശാന്തിപ്രിയ. ‘നമുക്ക് വേണ്ടത് മുഖത്ത് എപ്പോഴും ചിരിയുള്ള നമുക്ക് സമീപിക്കാന്‍ പേടിയില്ലാത്ത ആളെയാണ്. അല്ലാതെ മുഖമൊക്കെ വലിച്ചുകെട്ടി, കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് നില്‍ക്കുന്ന ആളുകളുടെ അടുത്തേക്ക് പോകാന്‍ പറ്റുമോ? നമ്മള്‍ ഓര്‍ക്കേണ്ടത് ഒന്നുമാത്രമാണ്. ഇരട്ടചങ്ക് വേണ്ട നമുക്ക്. നല്ല ഒരു ഹൃദയം മതി. നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വി ഇ.ഗഫൂര്‍’- ഇങ്ങനെയായിരുന്നു ശാന്തിപ്രിയയയുടെ വാക്കുകള്‍

കളമശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ മകനുമായ വി ഇ അബ്ദുള്‍ ഗഫൂറിന് വേണ്ടി പ്രചാരണം നടത്തവേയാണ് ‘ദൃശ്യം 2’ താരം ശാന്തിപ്രിയ മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചത്.

നമ്മുക്ക് വേണ്ടത് പേടിയില്ലാതെ സമീപിക്കാന്‍ കഴിയുന്ന ആളെയാണെന്നും ‘കടക്ക് പുറത്ത്’ എന്നും മറ്റും പറയുന്ന ആളുടെ അടുത്തേക്ക് നമുക്ക് പോകാന്‍ കഴിയുമോ എന്നും അവര്‍ ചോദിക്കുന്നതിന്റെ വീഡിയോ വികെ ഇബ്രാഹിംകുഞ്ഞ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്.