ശരണ്യയ്ക്ക് ഒപ്പം കൂടുതല്‍ കാലം നില്‍ക്കണമെന്നത് ദൈവനിയോഗം, വിങ്ങലായി സീമ ജി നായരുടെ വാക്കുകള്‍

കഴിഞ്ഞ ദിവസമാണ് നടി ശരണ്യ ശശി അന്തരിച്ചത്. നാളുകളായി അര്‍ബുദത്തോട് പടവെട്ടിയായിരുന്നു നടിയുടെ മരണം. ശരണ്യയുടെ വിയോഗവാര്‍ത്ത എത്തിയത് മുതല്‍ സീമ ജി നായരെ കുറിച്ചായിരുന്നു ഏവരും ചോദിച്ചത്. ശരണ്യ സഹായിക്കാന്‍ എപ്പോഴും സീമ ഒപ്പമുണ്ടായിരുന്നു. ശരണ്യയ്ക്ക് സ്‌നേഹ സീമ എന്ന വീട് ഒരുക്കിയത് സീമ ജി നായരും ചേര്‍ന്നായിരുന്നു. ശരണ്യയുടെ ആരോഗ്യസ്ഥിതി മോശമായത് അറിഞ്ഞത് മുതല്‍ സീമയും ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത് സീമ ജി നായരും ശരണ്യയും ഒരുമിച്ചുള്ള ഒരു അഭിമുഖ വീഡിയോയാണ്.

ശരണ്യയുടെ ഗൃഹപ്രവേശന ദിവസമായിരുന്ന സീമയും ശരണ്യയും ഒരുമിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. അസുഖത്തെക്കുറിച്ച് അറിയുമ്പോള്‍ എനിക്ക് സീമ ചേച്ചിയോ ചേച്ചിക്ക് എന്നെയോ അറിയുമായിരുന്നില്ല. ചേച്ചി ഔട്ട് ഓഫ് കേരളയായിരുന്നു. എന്നെ വിളിക്കുന്നുണ്ടായിരുന്നു ചേച്ചി, ഞാന്‍ സംസാരിക്കുന്നുണ്ട്. കടല്‍ കാണണമെന്നും പായസം കുടിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു എനിക്ക്. നാളെ ഞാന്‍ മരിക്കാന്‍ പോവുന്നു എന്നായിരുന്നു ധാരണ. ശരിക്കും മരിക്കാന്‍ പോവുകയാണെന്നായിരുന്നു വിശ്വാസിച്ചത്. അനിയന്‍ പൊട്ടിക്കരഞ്ഞു. അമ്മയും തളര്‍ന്ന് പോയിരുന്നു. പിന്നേയും സര്‍ജറി. അതിന് ശേഷം ഞാന്‍ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റുവെന്നായിരുന്നു ശരണ്യ അന്ന് പറഞ്ഞത്.

ശരണ്യ എന്റെ ഫാമിലി ഫ്രണ്ടോ, ക്ലോസ് ഫ്രണ്ടോ ഒന്നുമായിരുന്നില്ല. 2012 ല്‍ ഇങ്ങനെയൊരു സര്‍ജറി വന്നപ്പോളാണ് അടുത്ത് പരിചയമായത്. ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന കൂട്ടത്തില്‍ ഇതിന് വേണ്ടിയും ഇറങ്ങി പുറപ്പെടുകയായിരുന്നു. നീ ശരണ്യയ്ക്ക് വേണ്ടി കുറച്ച് കൂടുതല്‍ കാലം ഒപ്പം നില്‍ക്കണം എന്ന് ദൈവം പറഞ്ഞത് പോലെയായിരുന്നു തോന്നിയതെന്നുമായിരുന്നു. ശരണ്യയുടെ 9ാമത്തെ സര്‍ജറി വന്നപ്പോള്‍ ഞങ്ങള്‍ തളര്‍ന്ന് പോയി. ഞങ്ങളുടെ കൈയ്യില്‍ 10 രൂപ പോലും എടുക്കാനില്ലാത്ത സമയമായിരുന്നു. ഒരുപാട് വാതിലുകള്‍ മുട്ടി. പലരും പിന്തിരിഞ്ഞാണ് നിന്നത്. അത് കഴിഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. ശരിക്ക് പറഞ്ഞാല്‍ ശരണ്യയ്ക്ക് വിഷമമായിരുന്നു. ശരണ്യയെ കാണിച്ച് സോഷ്യല്‍ മീഡിയയിലൂടെ സംസാരിച്ചാല്‍ മാത്രമേ ആരെങ്കിലും എന്തെങ്കിലും ചെയ്യൂ എന്നായിരുന്നു ധാരണ.

ശരണ്യയെ ഫ്രയിമില്‍ കൊണ്ട് വരാതെ തന്നെ ഞാന്‍ സഹായം ആവശ്യപ്പെട്ടു. ശരണ്യയെ സ്‌നേഹിക്കുന്ന ലോകത്തിലെ എല്ലാവരും സഹായിച്ച് തുടങ്ങി. അങ്ങനെ വീടെന്ന സ്വപ്‌നമായി. അതിനും ഒരുപാട് പേര്‍ സഹായിച്ചു. എനിക്കൊരു വീട് വെക്കുമ്പോള്‍ പോലും ഞാന്‍ ഇത്രയും സന്തോഷിച്ചിട്ടില്ല. വിഷുവിന് വീടിന്റെ പാലുകാച്ചല്‍ നടത്താനായിരുന്നു പ്ലാന്‍. അപ്പോഴാണ് കൊവിഡ് വന്നത്. ഏപ്രിലില്‍ അവളുടെ 10ാമത്തെ സര്‍ജറിയായിരുന്നു. അതോടെ അവളാകെ തളര്‍ന്നുപോയി. കോതമംഗലത്തെ ട്രീറ്റ്‌മെന്റിലൂടെ അവള്‍ നടക്കാന്‍ തുടങ്ങി. അങ്ങനെയാണ് എത്രയും പെട്ടെന്ന് ഗൃഹപ്രവേശനം നടത്താന്‍ തീരുമാനിച്ചത്. പ്രതിസന്ധികളൊക്കെ ദൈവം ഞങ്ങള്‍ക്ക് മാറ്റി മാറ്റിത്തന്നത്. -സീമ ജി നായര്‍ പറഞ്ഞു.