‘ഷാറൂഖ് സെയ്ഫി തീവ്ര ചിന്താഗതിക്കാരൻ, തീവ്രവാദി’ എഡിജിപി

കോഴിക്കോട് . എലത്തൂരിൽ ട്രെയിനു തീവെച്ച തീവ്രവാദ ആക്രമണക്കേസിലെ പ്രതി ഷാറൂഖ് സെയ്ഫി തീവ്ര ചിന്താഗതിക്കാരാണെന്നു എഡിജിപി എംആര്‍ അജിത് കുമാര്‍. യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് – എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞു. ഷാറൂഖ് തന്നെയാണ് ട്രെയിന്‍ തീവയ്പ് നടത്തിയത് എന്നതില്‍ വ്യക്തമായ തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചതായി എഡിജിപി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

എലത്തൂരിൽ ട്രെയിൻ തീവെച്ച സംഭവം ആസൂത്രിതമാണ്. പ്രതി ഷാരൂഖ് സെയ്ഫി തീവ്ര ചിന്തകളുടെ വീഡിയോ കണ്ടിരുന്നിവെന്നും തീവ്ര മൗലികവാദിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തി എഡിജിപി പറഞ്ഞു.

ഷാറൂഖ് സെയ്ഫി അങ്ങേയറ്റം തീവ്രവാദ ചിന്തയുള്ള ആളാണെന്ന് ചോദ്യം ചെയ്യലിലും അന്വേഷണത്തിലും ബോധ്യപ്പെട്ടു. സകീര്‍ നായിക്, ഇസ്സാര്‍ അഹമ്മദ് തുടങ്ങിയവരുടെയൊക്കെ വിഡിയോ ഷാറൂഖ് നിരന്തരം കണ്ടിരുന്നതായി ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തി. ഈ കുറ്റകൃത്യം ചെയ്യണമെന്നു കരുതി, ആസൂത്രണത്തോടെയാണ് സെയ്ഫി കേരളത്തില്‍ വന്നത് – എഡിജിപി പറഞ്ഞു.

രണ്ടാഴ്ചത്തെ അന്വേഷണം കൊണ്ട് കുറ്റകൃത്യത്തെക്കുറിച്ചും പ്രതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പരമാവധി ശേഖരിക്കാനായി എന്ന ന്യായീകരണമാണ് എഡിജിപി മാധ്യമങ്ങളോട് നടത്തിയത്. പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ, ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും പരിശോധന നടക്കുകയാണ്. അതിനു കൂടുതല്‍ സമയം വേണ്ടിവരും. ശാസ്ത്രീയമായാണ് അന്വേഷണം മുന്നോട്ടുപോവുന്നത്. അന്വേഷണത്തെ വഴിതിരിച്ചുവിടുന്നതിന് പ്രതിയില്‍നിന്നു ശ്രമമൊന്നും ഉണ്ടായിട്ടില്ല എന്നും ഒരു ചോദ്യത്തിനു മറുപടിയായി എഡിജിപി പറഞ്ഞിരിക്കുന്നു.

‘അദ്ദേഹം തീവ്രവാദ ചിന്തയുള്ളയാളാണ്, അത്തരം വിഡിയോകള്‍ കാണുന്ന ശീലമുള്ളയാളാണ്, അദ്ദേഹം വരുന്ന ഏരിയയുടെ പ്രത്യേകത നിങ്ങള്‍ക്കറിയാം. ഇത്തരത്തിലൊരു ആക്ഷന്‍ ചെയ്യണമെന്ന ഉദ്ദേശ്യത്തോടു കൂടിയാണ് അദ്ദേഹം വന്നത്, അതാണ് ചെയ്തതും’- ആക്രമണത്തിന്റെ ഉദ്ദേശ്യം എന്തെന്ന ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് എഡിജിപി പറഞ്ഞു. ഇരുപത്തിയേഴു വയസ്സുകാരനായ ഷാറൂഖ് സെയ്ഫി നാഷണല്‍ ഓപ്പണ്‍ സ്‌കൂളില്‍ പഠിച്ചയാളാണ്. പ്ലസ് ടുവാണ് വിദ്യാഭ്യാസം. ആദ്യമായാണ് സെയ്ഫി കേരളത്തില്‍ വരുന്നത് – എഡിജിപി പറഞ്ഞു.