സിനിമ കണ്ടതിന് മാതാപിതാക്കള്‍ തല്ലി, കൊന്ത കത്തിക്കണമെന്ന് വികാരി, കുട്ടിക്കാലത്തെ അനുഭവം പറഞ്ഞ് ഷീല

എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഷീല. സത്യന്‍, നസീര്‍ തുടങ്ങി മലയാളത്തിലെ ആദ്യകാല സൂപ്പര്‍ താരങ്ങളുടെ കൂടി തിളങ്ങിയ നടിയായിരുന്നു ഷീല. നായകന്മാരെ വെല്ലുന്ന കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകരെ അമ്പരപ്പിച്ചു. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം മനസിനക്കരെ എന്ന ചിത്രത്തിലൂടെ നടി തിരികെ എത്തി. ഇപ്പോള്‍ ഷീല മലയാള സിനിമയില്‍ സജീവമാണ്.

ഇപ്പോള്‍ ഒരു ചാനല്‍ പരിപാടിയില്‍ ഷീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമ കാണുന്നതിന് പോലും തനിക്ക് വിലക്കുണ്ടായിരുന്ന യാഥാസ്തിഥികമായ കുടുംബത്തില്‍ നിന്നുമാണ് നായികയായി താന്‍ മാറിയതെന്ന് നടി പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് താന്‍ ഒരു സിനിമ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് ഷീല പറയുന്നു.

ഫ്ലവേഴ്സ് ടിവിയുടെ പരിപാടിക്കിടെയാണ് ഷീല ഇക്കാര്യം പറഞ്ഞത്.’സിനിമയില്‍ എത്തുന്നതിന് മുമ്പ് കണ്ടിട്ടുള്ളത് ഒരു സിനിമ മാത്രമാണ്. ‘കണ്ടംവച്ച കോട്ട്’ആയിരുന്നു അത്. സിനിമ കണ്ട് വന്ന എന്നെയും അമ്മയെയും അച്ഛന്‍ തല്ലി. ഒരു ക്രിസ്ത്യാനി പെണ്‍കുട്ടി സിനിമ കാണുകയോ ? കുമ്പസാരിക്കാന്‍ പറഞ്ഞു. ഞാന്‍ പോയി ഫാദറിനോട് ഞാനൊരു പാപം ചെയ്തു, ഒരു സിനിമ കണ്ടുവെന്ന് പറഞ്ഞു. ഒരു കൊന്ത കത്തിക്കാനാണ് ഫാദര്‍ പറഞ്ഞത്. അവിടുന്നാണ് ഇത്രയധികം സിനിമ ചെയ്യുന്ന ഒരാളായി മാറിയത്’, ഷീല പറഞ്ഞു.