പാടത്ത് പണിയെടുക്കുന്നവരുടെ കൊടി പിടിച്ച് പാട്ടുപാടി അധികാരത്തിൽ വന്ന പാർട്ടി, കർഷകന് ദുരിതം മാത്രം

തകഴിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിനെ വിമർശിച്ച് ശോഭാ സുരേന്ദ്രൻ. പാടത്ത് പണിയെടുക്കുന്നവരുടെ കൊടി പിടിച്ച് പാട്ടുപാടി അധികാരത്തിൽ വന്ന പാർട്ടിയാണ്. അങ്ങനെയുളള ഒരു പാർട്ടി ഭരണത്തിന് നേതൃത്വം നൽകുമ്പോൾ കർഷകരോട് ബാദ്ധ്യതയുണ്ടാകണമെന്ന് ശോഭാ സുരേന്ദ്രൻ ട് പറഞ്ഞു.

കേരളത്തിലെ ജനങ്ങൾക്ക് പാടത്തും ചെളിയിലും കഷ്ടപ്പെട്ട് അന്നം ഉൽപാദിപ്പിച്ചു തരുന്ന അന്നദാതാക്കളോട് ക്രൂരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. നെൽകർഷകർക്ക് പണം കൊടുക്കണമെന്ന് നടൻ ജയസൂര്യ പരസ്യമായി ആവശ്യപ്പെട്ടപ്പോൾ നല്ല രീതിയിലാണ് കർഷകരെ സംരക്ഷിക്കുന്നതെന്ന് ആയിരുന്നു മന്ത്രിയുടെ മറുപടിയെന്ന് ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ കൃഷിമന്ത്രി ജനങ്ങൾക്ക് മുൻപിൽ മാപ്പ് പറയാൻ തയ്യാറാകണം.

മന്ത്രിമാരും മുഖ്യമന്ത്രിമാരും ഓരോ വകുപ്പിലും ഇഷ്ടം പോലെ കൃഷിയിറക്കുന്നുണ്ടെന്നും അത് മാത്രമാണ് ഇവിടെ നിലനിൽക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പരിഹസിച്ചു. സഹകരണ മേഖല തകർന്നത് അതിന് തെളിവാണ്. കർഷകർക്ക് പാടത്ത് വിത്തിറക്കണമെങ്കിൽ പാടം ഉഴുതുമറിക്കണം വെളളം വേണം വിത്ത് വേണം വളം വേണം നല്ല സാഹചര്യം വേണം. പക്ഷെ ചില രാഷ്ട്രീയക്കാർക്ക് കേരളത്തിൽ കൃഷി നടത്താൻ ഇതൊന്നും വേണ്ട. മുഖ്യമന്ത്രി ഹൈ ടെക് കൃഷിക്കാരനാണ്. മന്ത്രിമാർ ഉൾപ്പെടെ നല്ല രീതിയിൽ കൃഷിയിറക്കുന്നുണ്ട്. സഹകരണ മേഖലയെ അപ്പാടെ തകർക്കുന്ന ഒന്നാന്തരം കൃഷിയിറക്കിയത് ജനങ്ങൾ ഇപ്പോൾ മനസിലാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ഒരു കിലോ നെല്ല് കർഷകന്റെ കൈയ്യിൽ നിന്ന് വാങ്ങുമ്പോൾ 28.20 രൂപയാണ് കർഷകന് കൊടുക്കേണ്ടത്. അതിൽ 20 രൂപ 40 പൈസ കേന്ദ്ര വിഹിതം നൽകുന്നുണ്ട്. 2019 -20 ൽ കേന്ദ്ര വിഹിതം 18 രൂപയായിരുന്നു. അന്ന് കേന്ദ്രം നൽകിയ പണം ബാങ്കുകളിൽ ഡിപ്പോസിറ്റ് ചെയ്ത് അത്യാവശ്യത്തിന് പണം ചോദിച്ച് എത്തുന്ന കർഷകർക്ക് വായ്പയായി നൽകുന്ന പുതിയ രീതി ഇവിടുത്തെ സർക്കാർ തുടങ്ങി. തുടങ്ങി. എന്നാൽ കർഷകന് ലഭിക്കേണ്ട പണം ഇതിലൂടെ നഷ്ടമാകുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ എത്തിച്ചത്.

സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തിൽ കേന്ദ്രം 10 വർഷമെന്ന മാനദണ്ഡം സ്വീകരിച്ചപ്പോൾ കേരളം അഞ്ച് വർഷത്തിലൊരിക്കൽ എന്ന രീതിയിലാക്കി. അതിന്റെ പേരിൽ ഇഷ്ടം പോലെ കടം വാങ്ങി. 76000 രൂപ ശമ്പളം വാങ്ങുന്നവർക്കും ഓണത്തിന് ആയിരം രൂപ കൊടുത്തു. ക്ഷേമ പെൻഷൻ വാങ്ങിക്കുന്നവർക്ക് 1600 രൂപ മാത്രമാണ് നൽകുന്നത്. സാമൂഹ്യ ക്ഷേമ പെൻഷൻ നൽകുന്നതിനായിരുന്നു സർക്കാർ ഈ പണമെല്ലാം കടം വാങ്ങിയതെങ്കിൽ അംഗീകരിക്കുമായിരുന്നു.

ഇത് പിടിപ്പുകേടു കൊണ്ടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ശമ്പള പരിഷ്‌കരണം നടത്തുമ്പോൾ നമ്മുടെ സ്ഥിതി അറിയാവുന്ന സാമ്പത്തിക വിദഗ്ധർ പലരും മുന്നറിയിപ്പ് നൽകിയെങ്കിലും പിണറായി വിജയൻ അത് കേട്ടില്ല. കാർഷിക മേഖലയിലുളളവരും ആശ്രയമില്ലാത്തവരുമൊക്കെ കൂടുതൽ പടുകുഴിയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.