പുഴയില്‍ കുടുംബത്തോടൊപ്പം കുളിക്കാനെത്തി, ഒഴുക്കില്‍പ്പെട്ട് എസ്.ഐയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: കൊപ്പം പൊലീസ് സ്റ്റേഷന്‍ എസ്.ഐ ഒഴുക്കില്‍പ്പെട്ട് മരിച്ചു. എസ്.ഐ സുബീഷ് മോനാണ് പുലാമന്തോള്‍ പാലത്തിനു താഴെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. പുലാമന്തോൾ പാലത്തിന് താഴെ കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സുബീഷിനെ കിട്ടിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം നടന്നത്. കുടുംബത്തോടൊപ്പം എത്തിയ എസ്.ഐ പാറയിൽനിന്ന് വഴുതി വീഴുകയായിരുന്നു. അൽപദൂരം ഒഴുകിപ്പോയ എസ്.ഐയെ നാട്ടുകാർ രക്ഷിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു മാസം മുമ്പാണ് ഇദ്ദേഹം കൊപ്പം സ്‌റ്റേഷനിലെത്തിയത്.

അതേസമയം, മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെമ്മണ്ണാര്‍ എള്ളംപ്ലാക്കല്‍ ബിജുവിന്റെ മകള്‍ അനിലയാണ് മരിച്ചത്.

അനില ബെംഗളൂരു രാജാരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയാണ്. അനിലയെ രാവിലെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.