സോളാർ തട്ടിപ്പ് കേസ്; ജാമ്യമില്ല, സരിത എസ് നായർ റിമാൻഡിൽ

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരെ റിമാൻഡ് ചെയ്തു. അഞ്ച് ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. കോഴിക്കോടുള്ള സ്വകാര്യ വ്യവസായി അബ്ദുൾ മജീദിൽ നിന്നും 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നതാണ് കേസ്. കോഴിക്കോട് സിജെഎം കോടതിയാണ് സരിതാ എസ് നായരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തത്. നേരത്തെ സരിതയുടെയും ബിജു രാധാകൃഷ്ണൻറെയും ജാമ്യം റദ്ദാക്കി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്ത് എത്തിയാണ് സരിതയെ അറസ്റ്റ് ചെയ്തത്. നിരന്തരം വാറന്റ് പുറപ്പെടുവിച്ചെങ്കിലും സരിത ഹാജരായിരുന്നില്ല. അതേസമയം അസുഖം കാരണമാണ് കോടതിയിൽ ഹാജരാകാൻ കഴിയാതിരുന്നതെന്നാണ് സരിതയുടെ വിശദീകരണം. ഇതേ തുടർന്നാണ് കസബ പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. കോടതിയിൽ ഹാജരാക്കാനായി സരിതയെ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയി.