കുറവിലങ്ങാട് മദ്യ ലഹരിയിൽ മകൻ അച്ഛനെ റബ്ബർ വിറകിന് അടിച്ചു കൊന്നു.

കോട്ടയം. കോട്ടയം കുറവിലങ്ങാട് മദ്യ ലഹരിയിൽ മകൻ അച്ഛനെ റബ്ബർ വിറകിന് അടിച്ചു കൊന്നു. മദ്യലഹരിയിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തി നൊടുവിൽ വിറകിന് തലക്കടിയേറ്റ് അച്ഛൻ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ മകനെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

കുറവിലങ്ങാട് നസ്രത്ത് ഹിൽ തോരണത്ത് മലയിൽ കുളത്തുങ്കൽ ജോസഫി എന്ന ജോസ് – 69 ആണ് മരണപ്പെട്ടത്. ജോസിനെ വീട്ടുമുറ്റത്ത് തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജോസിന്റെ മകൻ ജോൺ പോളി ( 38 ) നെയാണ് സംഭവത്തിൽ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. രാത്രി മദ്യപിച്ചെത്തിയ ഇരുവരും തമ്മിൽ വീടിനുള്ളിൽ വെച്ച് തർക്കമുണ്ടായി. സംഘർഷത്തെ തുടർന്ന് ജോസ് കയ്യിൽ കരുതിയിരുന്ന റബർ കമ്പ് ഉപയോഗിച്ച് ജോണിനെ ആക്രമിച്ചു. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ ജോൺ കയ്യിൽ കരുതിയിരുന്ന കമ്പി ഉപയോഗിച്ച് ജോസിനെ തിരിച്ചു ആക്രമിക്കുകയുണ്ടായി.

അടിയേറ്റ് വീട്ടുമുറ്റത്ത് ബോധരഹിതനായി കിടന്ന ജോസിനെ, അവിടെ ഉപേക്ഷിച്ച ശേഷം ജോൺ വീടിനു സമീപത്തുനിന്നു മാറി കിടന്നു. രാത്രി പിതാവ് എഴുന്നേറ്റു വന്ന് തന്നെ ആക്രമിക്കുമെന്ന ഭയം കാരണമാണ് താൻ വീട്ടിൽനിന്നു മാറിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തുടർന്ന് രാവിലെ വീട്ടുമുറ്റത്ത് എത്തിയപ്പോൾ പിതാവ് ചലനം ഇല്ലാതെ കിടക്കുന്നതാണ് കണ്ടത്. അയൽവാസിയായ വീട്ടമ്മയെ വിളിച്ചുകൊണ്ടുവന്ന് പരിശോധന നടത്തിയപ്പോൾ പിതാവിന് ചലനമില്ലെന്ന് ബോധ്യമായി.

നാട്ടുകാർ വിവരം കുറവിലങ്ങാട് പോലീസിൽ അറിയിച്ചതോടെ പോലീസ് സംഘം സ്ഥലത്തെത്തുമ്പോൾ ജോൺ പോളി കുറ്റം സമ്മതിച്ചു. വിറക് കമ്പ് ഉപയോഗിച്ചു തലയ്ക്ക് അടിയേറ്റതിനെ തുടർന്ന് തലയ്ക്ക് പിന്നിൽ മുറിവുണ്ടായിട്ടുണ്ട്. രക്തം കട്ടപിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മുമ്പും പിതാവും മകനും തമ്മിൽ സംഘർഷം ഉണ്ടായിട്ടുള്ളതായി പോലീസ് പറയുന്നു. മകൻ്റെ മുഖത്ത് ജോസ് ആസിഡ് ഒഴിച്ചിരുന്നു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന ജോസിന്റെ ഭാര്യ സഹോദരിയോടൊപ്പമാണ് താമസം. നഴ്സിങ് പഠനം കഴിഞ്ഞ ജോൺ പോൾ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ജോസിന്റെ സഹോദരിയിൽ ഒരാൾ മാൾട്ടയിലും മറ്റൊരാൾ ബന്ധുവിന് ഒപ്പവുമാണ് താമസിക്കുന്നത്.