അടിക്കുമ്പോള്‍ എവിടെയാണ് അടിക്കുന്നതെന്ന് സോന പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു, അനുഭവം പറഞ്ഞ് നടി

മലയാളികളുടെ സുപരിചിതയായ നടിയാണ് സോന നായര്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ്. ഇപ്പോള്‍ പ്രിയദര്‍ശന്റെ ചിത്രീകരണ രീതിയെ കുറിച്ച് സോന നായര്‍ മനസ് തുറന്നിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ തുറന്നത്.

സോന നായരുടെ വാക്കുകള്‍, ”ഓരോ സ്‌കൂളിലും ഓരോ രീതിയാണ്. പ്രിയന്‍ ചേട്ടന്റെ സ്‌കൂളില്‍ നോ റിഫേഴ്സല്‍ എന്നാണ് നിയമം. നേരെ ഷോട്ടിലേക്കാണ്. പ്രോംറ്റിംഗുമില്ല. എത്ര വലുതാണെങ്കിലും എല്ലാവരും ഡയലോഗ് കാണാതെ പഠിച്ചിരിക്കണം. എന്റെ ആദ്യത്തെ സീന്‍ ദിലിപേട്ടനെ അടിക്കുന്ന രംഗമായിരുന്നു. ഞങ്ങളെല്ലാവരും തമാശയൊക്കെ പറഞ്ഞ് ഇരിക്കുമ്പോള്‍ എഡി വന്ന് ഇതാണ് സീനെന്ന് പറഞ്ഞു. ഞാന്‍ നോക്കി ഓക്കെ പറഞ്ഞു. കുറച്ച് കഴിഞ്ഞ് എഡി വന്ന് പ്രോംറ്റിംഗില്ല ഡയലോഗ് പഠിച്ചോളൂവെന്ന് പറഞ്ഞു.

പ്രോംറ്റിംഗ് ഇല്ലേ എന്ന് ഞാന്‍ ഞെട്ടി. നോക്കുമ്പോള്‍ നീളമുള്ള രംഗമാണ്. എന്റെ ഡയലോഗാണ് ഏറ്റവും നീളമുള്ളത്. ആ സീന്‍ എന്റേതാണ്. അങ്ങനെ അവിടെയിരുന്ന് ഡയലോഗ് പഠിച്ചു. എല്ലാവരും ഇരുന്ന് പഠിക്കുന്നുണ്ടായിരുന്നു. ഇത്രയും പേര് ചുറ്റും നില്‍ക്കുന്നുണ്ട്. ഇങ്ങനെയാണ് രംഗമെന്ന് പറഞ്ഞു. അടിക്കുമ്പോള്‍ എവിടെയാണ് അടിക്കുന്നതെന്ന് സോന പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. റിഹേഴ്സലിന് നോക്കാലോ എന്ന് കരുതി നില്‍ക്കുമ്പോള്‍ ഓക്കെ ഗോ ഫോര്‍ ടേക്ക് എന്ന്. എല്ലാവരും നിശബ്ദരായി. ഞാന്‍ അത്ഭുതപ്പെട്ടു പോയി.

ടേക്ക് പോകുന്നു, ഡയലോഗ് പറയുന്നു, അടിക്കുന്നു. എനിക്കറിയില്ല ഞാന്‍ എങ്ങനെയാണ് അടിച്ചതെന്ന്. റിഹേഴ്സലാണ് ടേക്ക്. ഒന്നും കൂടെ വേണമോ എന്ന് ചോദിച്ചപ്പോള്‍ എന്തിനാണ് മനോഹരമായിട്ടുണ്ടല്ലോ എന്നായിരുന്നു പ്രിയന്‍ ചേട്ടന്റെ മറുപടി. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്താണെന്നു വച്ചാല്‍ നല്ല ആര്‍ട്ടിസ്റ്റുകളെയാണ് ഞാന്‍ കൊണ്ടു വരുന്നത്. എന്തിനാണ് റിഹേഴ്സല്‍ എന്നും പറഞ്ഞ് അവരെ പിന്നേയും പരീക്ഷിക്കുന്നത് എന്നാണ്.

അതേസമയം മൂന്ന് തവണ റിഹേഴ്സല്‍ ചെയ്യിക്കുന്നവരുമുണ്ട്. റിഹേഴ്സലില്‍ ചെയ്തത് തന്നെ ടേക്കില്‍ കൊണ്ടുവരാന്‍ പറയുന്നവരുമുണ്ട്. ഓരോ സംവിധായകര്‍ക്കും ഓരോ രീതിയാണ്. ഓരോരുത്തരുടേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണല്ലോ. നരന്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഹിന്ദിയില്‍ വരുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ ഹിന്ദിയില്‍ വിനയ പ്രസാദിന്റെ വേഷത്തില്‍ ഞാനായിരുന്നു. ബിജു മേനോന്റെ കഥാപാത്രം ചെയ്തത് നാനാ പടേക്കറായിരുന്നു. അദ്ദേഹത്തിന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. ഇവിടുത്തെ അമ്ബിളി ചേട്ടനെ പോലെയുള്ള അവിടുത്തെ നടനാണ് പരേഷ് റാവല്‍. അദ്ദേഹം സ്പോട്ടില്‍ കയ്യില്‍ നിന്നും ഇടും. ഹിന്ദി അറിയില്ലെങ്കില്‍ ഒപ്പം നില്‍ക്കാന്‍ പറ്റില്ല. എനിക്ക് ഹിന്ദി അറിയാമായിരുന്നത് കൊണ്ട് കൂടെ ചെയ്യാന്‍ സാധിച്ചു.

ഹിന്ദിയില്‍ ഷോട്ട് കഴിഞ്ഞാലും ഞാന്‍ പോകില്ല. അവിടെ തന്നെയിരുന്ന് മറ്റുള്ളവര്‍ അഭിനയിക്കുന്നതൊക്കെ കണ്ടിരിക്കും. പ്രിയന്‍ ചേട്ടന്‍ വഴക്ക് പറയും. പോയി കാരവനില്‍ ഇരിക്കൂ, മലയാളികളുടെ ജാഡ അവരും കാണട്ടെ എന്ന് പറഞ്ഞ് പ്രിയന്‍ ചേട്ടന്‍ എപ്പോഴും കളിയാക്കുമായിരുന്നു. എനിക്ക് സ്വന്തമായി ഒരു കാരവന്‍ ഒക്കെ ഉണ്ടായിരുന്നു.