ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശ്രീനിവാസൻ ആശുപത്രി വിട്ടു

കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്ന നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ അങ്കമാലിയിലെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് നടൻ ഡിസ്ചാർജായത്. നഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 30നാണ് ആശുപത്രിയിൽ എത്തിച്ചത്.

ആൻജിയോഗ്രാം പരിശോധന ടത്തിയപ്പോൾ നടന് ട്രിപ്പിൾ വെസ്സൽ ഡിസീസ് കണ്ടെത്തി. പിന്നീട് മാർച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സർജറി നടത്തി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

ആരോഗ്യ നില തൃപ്തികരമായതിനെ തുടർന്ന് ഈ മാസം 12ന് വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ശ്രീനിവാസൻ മുൻപ് പല തവണ ചികിത്സ തേടിയിട്ടുണ്ട്. 66കാരനായ നടന് ഹൃദ്രോഗമുള്ളതായും മുൻപ് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.