അയാൾക്ക് വേണ്ടി മതം മാറി, വീട്ടുകാരെയും നാട്ടുകാരെയും ഉപേക്ഷിച്ചു, ശ്രീവിദ്യയുടെ വാക്കുകൾ വീണ്ടും വൈറൽ

മലയാള സിനിമയുടെ അപൂർവ്വ ഭാഗ്യമായിരുന്നു ശ്രീവിദ്യ. മൺമറഞ്ഞെങ്കിലും മലയാളികളുടെ ഓർമകളിൽ നിന്ന് ശ്രീവിദ്യയെ പറിച്ചെറിയാൻ ആർക്കും സാധിക്കില്ല. അഭിനയിച്ച വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാക്കി ഈ അനുഗ്രഹീത നടി . ​ഗോസിപ്പു കോളങ്ങളിലും താരം ഇടം നേടിയിരുന്നു.1978ൽ നിർമ്മാതാവ് ജോർജ് തോമസിനെ വിവാഹം കഴിച്ചു. 99 ഏപ്രിലിൽ വിവാഹമോചനം നേടി.

ശ്രീവിദ്യയുടെ ഓർമകൾക്ക് ഇന്ന് 17 വയസാണ്. 2006 ഒക്ടോബർ 19ന്, 53-ാം വയസിൽ കാൻസറിന്റെ രൂപത്തിൽ മരണം മലയാളത്തിന്റെ പ്രിയ നായികയെ തട്ടിയെടുക്കുകയായിരുന്നു. മരണശേഷം ഒട്ടേറെ സിനിമകളിൽ ഒരു ഫോട്ടോയുടെ രൂപത്തിലാണെങ്കിൽ പോലും ശ്രീവിദ്യ ഇടംപിടിച്ചു.

ഒരിക്കൽ അമൃത ടിവിയിലെ സമാഗമം എന്ന പരിപാടിയിൽ നടി തകർന്ന വിവാഹബന്ധത്തെ പറ്റി സംസാരിച്ചിരുന്നു. ആ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്. ‘ആരെയും ശിക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. അവരെയെല്ലാം എക്സ്പോസ് ചെയ്യണം എന്ന് എനിക്കുണ്ടായിരുന്നു. ഒരാൾ സാധുവിനെ പോലെ അഭിനയിച്ച് ഒരു സ്ത്രീയുടെ കഴുത്ത് അറുത്ത് കളയുക എന്ന് പറയുന്നത് ഭയങ്കരമാണ്. ഒരു സ്നേഹമുള്ള സ്ത്രീയുടെ അടുത്ത് ചോദിച്ചാൽ അവർ എന്ത് വേണമെങ്കിലും തരും. അവർ എന്തും അടിയറവ് വയ്ക്കും. അങ്ങനെയുള്ള സ്ത്രീക്ക് ഒരു ദ്രോഹം ചെയ്യാൻ എങ്ങനെ മനസ് വന്നു. എന്നോട് ദ്രോഹം ചെയ്യാൻ ഇയാൾക്ക് എങ്ങനെ തോന്നി,’

‘കാരണം ഇയാൾക്ക് വേണ്ടി ഞാൻ മതം മാറി. ഇയാൾക്ക് വേണ്ടി എന്റെ വീട്ടുകാരെയും നാട്ടുകാരെയും എല്ലാവരെയും വിട്ട് ഞാൻ കൂടെ വന്നു. ഞാൻ ഒറ്റയ്ക്കും അവർ നൂറിലധികം പേരും. അങ്ങനെ ആയിരുന്നു. ഞാൻ ഒരുത്തി മാത്രം വലിയൊരു കുടുംബത്തിലേക്ക് വരുകയാണ്. എന്നെ ദ്രോഹിക്കേണ്ട കാര്യമില്ല. എന്നോട് ചോദിച്ചിരുന്നെങ്കിൽ ഞാൻ എടുത്ത് കൊടുത്തേനെ

‘ഒരു ഘട്ടത്തിൽ എല്ലാ പെൺകുട്ടികളും ഇതുപോലെ എന്തിലെങ്കിലും പോയി ചാടും. അതിപ്പോൾ പ്രണയബന്ധമാവട്ടെ കല്യാണം ആവട്ടെ. എന്നെ കല്യാണം കഴിക്കേണ്ട ആൾ മറ്റൊരാളെ കല്യാണം കഴിച്ചപ്പോൾ എനിക്ക് ദേഷ്യമായി. പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇയാൾക്ക് കല്യാണം കഴിക്കാമെങ്കിൽ എനിക്ക് കഴിക്കണ്ടേ എന്നായിരുന്നു ചിന്ത,’

‘ഞങ്ങൾക്ക് അന്ന് 22 വയസ്സാണ് പ്രായം. വിവാഹം പറഞ്ഞ് ഉറപ്പിച്ച് ഒരു വർഷം കഴിഞ്ഞ് നടത്താമെന്ന് പറഞ്ഞു. അതിനിടയിൽ ഞാൻ ഓരോന്നൊക്കെ കേൾക്കുന്നുണ്ടായിരുന്നു. പിന്നീട് വന്നിട്ട് എന്നോട് പറഞ്ഞു അതേ നടക്കൂ ഇത് നടക്കില്ലെന്ന്. സ്നേഹിച്ചു പോയത് കൊണ്ട് എനിക്ക് അയാളെ ഒന്നും ചെയ്യാൻ കഴിയില്ല. അപ്പോൾ ഞാൻ കരുതി എനിക്കും ഒരു ഭാര്യ ആവാനുള്ള അവകാശമില്ലേയെന്ന് തോന്നി. ആ പ്രായത്തിൽ. അങ്ങനെ ഞാൻ ആ വിവാഹത്തിലേക്കും പെട്ട് പോയതാണ്,’

‘എനിക്കൊരു രക്ഷാകർത്താവ് വേണം ഇങ്ങനെ പോയാൽ ശരിയാവില്ല എന്ന രീതിയിൽ വന്നപ്പോഴാണ് ഞാൻ വിവാഹം കഴിച്ചത്. ഞാൻ വിശ്വസിച്ച് അത് മുതലെടുത്തു. പിന്നീട് അഞ്ച് മിനിറ്റിൽ ഞാൻ റോഡിലായി. പിന്നെ ഞാൻ സഹോദരന്റെ അടുത്ത് പോയി നിന്നു. അതിനിടയിൽ ദൈവമായിട്ട് എനിക്ക് രണ്ടു മൂന്ന് സിനിമകൾ തന്നു. അതോടെ ഒരു വീടിന് അഡ്വാൻസ് കൊടുക്കാനുള്ള പൈസയൊക്കെ എനിക്കായി. അതാണ് ദൈവം,’ ശ്രീവിദ്യ പറഞ്ഞു. ‘ജീവിതത്തിലെ നല്ല സമയം ഈ വിവാഹത്തിന് മുൻപാണ്. ഏറ്റവും നല്ല സമയം ഞാൻ ഒരു പെൺകുട്ടി ആയിരുന്നപ്പോഴാണ്. എനിക്ക് ഡാൻസും പാട്ടുമൊക്കെ എപ്പോഴും ഉണ്ടാവുമായിരുന്നു. ഞാൻ മദ്രാസിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഭരതനാട്യം ഡാൻസറായിരുന്നു,

അഞ്ച് വയസ് മുതൽ ഭരതനാട്യം അഭ്യസിച്ചു തുടങ്ങിയ ശ്രീവിദ്യ അമ്മയിൽ നിന്ന് സംഗീതവും അഭ്യസിച്ചു. തിരുവരുൾ ചൊൽവർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രീവിദ്യ സിനിമയിലെത്തിയത്. അന്ന് 13 വയസായിരുന്നു. കുമാരസംഭവത്തിൽ മായാനടനവിഹാരിണി … എന്നഗാനത്തിന് ഗ്രേസിയോടൊപ്പം നൃത്തചുവടു വയ്ക്കുമ്പോൾ ശ്രീവിദ്യക്ക് 16 വയസേഉണ്ടായിരുന്നുള്ളൂ. 1969ൽ എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ചട്ടമ്പിക്കവലയിലാണ് ശ്രീവിദ്യ ആദ്യം നായികയാവുന്നത്. സത്യനായിരുന്നു നായകൻ.