സുബൈർ കൊല്ലപ്പെട്ട സംഭവം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : പാലക്കാട് എലപ്പുള്ളിപാറയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. വർഗീതയുടെ പേരിൽ കൊലപാതകങ്ങൾ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാൻ മറന്നു പോയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വി.ഡി. സതീശന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഒരു വിഷു ദിനം കൂടി സങ്കടത്തിൽ അവസാനിച്ചു. പിതാവിന്റെ മുന്നിലിട്ട് മകനെ അരുംകൊല ചെയ്തു. കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണ്. വർഗീതയുടെ പേരിൽ കൊലപാതകങ്ങൾ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാൻ മറന്നു പോയി.

സോഷ്യൽ എഞ്ചിനീയറിംഗ് എന്ന ഓമന പേരിൽ വർഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്. അതുകൊണ്ട് തന്നെ വർഗീയ ശക്തികൾക്കും അക്രമികൾക്കും എതിരെ ശക്തമായ നടപടി എടുക്കാൻ സർക്കാരിന് കഴിയുന്നില്ല. ആർക്കും ഒരു നിയന്ത്രണവുമില്ല. വർഗീയ ധ്രുവീകരണ മുണ്ടാക്കാൻ വിവിധ വർഗീയ സംഘടനകൾ ശ്രമിക്കുന്നത് സർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുകയാണ്. ഇനിയെങ്കിലും ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണം. വർഗീയ ശക്തികളെ നിലയ്ക്ക് നിർത്തണം. ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പാക്കണം.