കുവൈറ്റ് ദുരന്തം , ജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ സജ്ജമാണെന്ന് ഉറപ്പു നൽകി സുരേഷ് ​ഗോപി

കുവൈത്തിലെ അപകടത്തിൽ വിദേശകാര്യ മന്ത്രാലയവുമായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നേരിട്ട് ബന്ധപ്പെട്ട് ജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ സജ്ജമാണെന്ന് ഉറപ്പു നൽകി. കുവൈത്തിൽ ഭാരതീയർക്ക് വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും കേന്ദമന്ത്രി അറിയിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ്​ഗോപി പ്രതികരിച്ചത്.

കുവൈത്തിൽ ഉണ്ടായ തീപിടിത്തം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ സജ്ജമാണെന്ന് ഉറപ്പാക്കുകയും ചെയ്തു. കുവൈത്തിലുള്ള ഭാരതീയരുടെ സുരക്ഷയ്‌ക്ക് വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കുകയാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തിലെത്തി സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുകയാണ്. നമ്മുടെ എല്ലാ സഹോദരങ്ങളും സുരക്ഷിതരായിരിക്കുകയും, ഈ ദുരന്തം ഒരുമിച്ച് അതിജീവിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കുവൈത്ത് അപകടത്തിൽ കൊല്ലപ്പെട്ടവരിൽ പലരുടേയും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ കത്തിക്കരിഞ്ഞിട്ടുണ്ടെന്നും, ഇവ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടക്കുകയാണെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് അറിയിച്ചിട്ടുണ്ട്. കുവൈത്തിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 14 മലയാളികളാണ് മരിച്ചത്.

ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 ഭാരതീയരാണ് മരിച്ചത്. ചികിത്സയിയിലുള്ളവരിൽ 9 പേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് കെട്ടിട, കമ്പനി ഉടമകൾ, ഈജിപ്ഷ്യൻ സ്വദേശിയായ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ, മറ്റു ഉദ്യോഗസ്ഥർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കുവൈത്ത് ഭരണകൂടം വ്യക്തമാക്കി.
അതേസമയം, കുവൈത്ത് തീപ്പിടിത്തത്തില്‍ മരിച്ചത് 24 മലയാളികളെന്ന് നോര്‍ക്ക.

മരിച്ചവരില്‍ ഏഴുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും 24 മലയാളികൾ മരിച്ചതായുള്ള വിവരം കുവൈത്തിലെ നോര്‍ക്ക ഡെസ്‌കില്‍നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.

അപകടത്തില്‍ ഗുരുതരാവസ്ഥയിലായ ഏഴുപേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കുറച്ചുപേര്‍ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. ഏറ്റവുംകുറഞ്ഞ സമയത്തിനുള്ളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. വിദേശകാര്യമന്ത്രാലയവും കുവൈത്ത് എംബസിയുമാണ് ഇക്കാര്യം ഏകോപിപ്പിക്കുന്നത്.

നോര്‍ക്കയുടെ രണ്ട് ഹെല്‍പ്പ് ഡെസ്‌കുകളാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നോര്‍ക്കയുടെ ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്ററിലെ ഹെല്‍പ്പ് ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. നോര്‍ക്കയുടെ ടോള്‍ ഫ്രീ നമ്പരാണിത്. കുവൈത്തില്‍ വിവിധ അസോസിയേഷനുകളുടെ സഹായത്തോടെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രണ്ടു ഡെസ്‌കുകളും വിവരം പരസ്പരം കൈമാറുന്നുണ്ട്.

എട്ടോളം പേര്‍ കുവൈത്തിലെ ഹെല്‍പ്പ് ഡെസ്‌കിലുണ്ട്. ഇവര്‍ മോര്‍ച്ചറിയിലും ആശുപത്രിയിലും മറ്റു സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്നു. മരിച്ചവരുടെ മൃതശരീരം കമ്പനിയാണ് തിരിച്ചറിയേണ്ടതെന്നും അതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കമ്പനി തിരിച്ചറിഞ്ഞാലേ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കൂ. ഔദ്യോഗിക സ്ഥിരീകരണത്തിനുവേണ്ടി കാത്തിരിക്കുകയാണ്. എങ്കിലും 24 പേര്‍ മരിച്ചതായാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍. എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നു. പരിക്കേറ്റവരെ നാട്ടിലെത്തിക്കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.