സുരേഷ് ഗോപി ഇന്ന് കണ്ണൂരിൽ, പ്രധാന ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തും

കേന്ദ്രസഹ മന്ത്രിയായി ചുമതലയേറ്റ നിയുക്ത തൃശ്ശൂര്‍ എംപി സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിൽ ദർശനം നടത്തും. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുൻ മുഖ്യമന്ത്രി സിപിഎം നേതാവായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കും. ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും. പിന്നീട് തൃശൂരിലേക്ക് മടങ്ങും.

ടൂറിസത്തിന്റെ മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തും പെട്രോളിയം- പ്രകൃതിവാതകത്തിന്റേത് ഹർദീപ് സിംഗ് പുരിയും ആയതിനാൽ ഇവരുമായി ബന്ധപ്പെട്ടായിരിക്കും സുരേഷ് ഗോപിയുടെ പ്രവർത്തനം. ചുമതലയേറ്റെടുക്കുമ്പോൾ ഹർദീപ് സിംഗ് പുരിയും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു. ചടങ്ങിൽ വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു. ചുമതലയേൽക്കുന്നതിന് മുമ്പ് അദ്ദേഹം സഭാ നേതാക്കളെ വിളിച്ച് അനുഗ്രഹം തേടിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സുരേഷ് ഗോപി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തൃശൂരിൽ നിന്ന് എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. സുരേഷ് ഗോപി ക്യാബിനറ്റ് മന്ത്രിയാകുമെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു.