ചിത്രത്തിനെതിരെ അനാവശ്യമായി വിവാദം സൃഷ്ടിക്കുന്നു, സൗകര്യപൂർവ്വം ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി പറയരുത്; കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് സുരേഷ് ​ഗോപി

സൗകര്യത്തിനനുസരിച്ച് മാറ്റാനുള്ള ഒന്നല്ല ആവിഷ്കാര സ്വാതന്ത്ര്യമെന്ന് സുരേഷ് ​ഗോപി. കേരള സ്റ്റോറി
എന്ന ചിത്രത്തിൽ പറയുന്നത് യാഥാർത്ഥ്യം തന്നെയാണെന്നും ആർഷ വിദ്യാസമാജത്തിലെ പെൺകുട്ടികളെപ്പറ്റി ആദ്യം അറിയണമെന്നും സുരേഷ് ​ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സിനിമ പ്രേക്ഷകർക്ക് വേണ്ടിയാണ്. എല്ലാ സിനിമയും ജനങ്ങൾ കണ്ട് വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ തിരക്കെല്ലാം ഒഴിഞ്ഞതിന് ശേഷം മാത്രമെ കേരളാ സ്റ്റോറി കാണുകയുള്ളൂ. സിനിമ കണ്ട് പുറത്തിറങ്ങിയിട്ട് അതിനെപ്പറ്റിയുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാൻ ഞാൻ ബാധ്യസ്ഥനുമല്ല. സിനിമ എന്നു പറയുന്നത് പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണ്. പ്രേക്ഷകന് വേണ്ടിയുള്ള സിനിമയാണ് കേരള സ്റ്റോറിയും. ചില വസ്തുതകൾ വിളിച്ച് പറയാൻ പാടില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. സമൂഹിക വിഷയങ്ങൾ ഉയർത്തുന്ന എത്രയോ സിനിമകൾ ഇവിടെ പുറത്തിറങ്ങുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കേരളത്തിൽ എത്ര തിയറ്ററുകളിൽ ഓടി. സൗകര്യപൂർവ്വം ആവിഷ്കാര സ്വാതന്ത്ര്യം പറയരുത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തിയറ്ററിൽ ഓടിച്ചില്ലല്ലോ’.

‘എല്ലാ സിനിമയും ജനങ്ങൾ കാണട്ടെ. ആർഷ വിദ്യാസമാജത്തിലെ പെൺകുട്ടികളെപ്പറ്റി എന്താണ് മാദ്ധ്യമങ്ങൾക്ക് പറയാനുള്ളത്. ആ സ്ഥാപനം എങ്ങനെയാണ് ഓടുന്നതെന്ന് നിങ്ങൾക്ക് അറിയുമോ? ആദ്യം അത് അന്വേഷിക്കൂ. സമൂഹിക വിമർശനങ്ങൾ ഉന്നയിക്കാം. അതിനെ പ്ലാറ്റ് ഫോം ആക്കാൻ സിനിമയ്‌ക്ക് സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തിൽ നിന്നുകൊണ്ട് തന്നെയാണ് കേരള സ്റ്റോറിയും പുറത്തിറക്കിയിരിക്കുന്നത്.

അത് പ്രദർശിപ്പിക്കണം, എല്ലാവരും കാണണം. ഒരു വിഭാ​ഗത്തെ അവഹേളിക്കാനാണെന്ന് മാദ്ധ്യമങ്ങൾ ലേബൽ കുത്തേണ്ട. സിനിമ ലേബൽ കുത്തുന്നില്ല, പുറത്തു നിൽക്കുന്നവരാണ് അങ്ങനെയൊരു ലേബൽ കുത്തുന്നത്. ഇതാണ് വിഘടനാവാദത്തിനും തീവ്രവാദത്തിനും വഴി തെളിക്കുന്നത്. കേരള സ്റ്റോറിയിൽ പറയുന്നത് ജനങ്ങൾ മനസ്സിലാക്കുന്നതിന് എന്താണ് ഇത്ര വിഷമം’ എന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.