![umeszh 66](https://thekarmanews.com/wp-content/uploads/2024/06/umeszh-66.jpg)
കോഴിക്കോട് : ഏഴുമാസമായി ശമ്പളം തരാത്തതിനാൽ അങ്ങയുടെ ഓഫിസിൽ ഹാജരാകാനുള്ള യാത്ര, ഭക്ഷണം, താമസം എന്നിവക്ക് നിവൃത്തിയില്ല. അതിനാൽ നോട്ടീസിൽ പറയുംപ്രകാരം ഹാജരാകാൻ സാധിക്കുന്നതല്ല എന്ന വിവരം വിനയപൂർവം ബോധിപ്പിക്കുന്നു -യു. ഉമേഷ് ഒപ്പ്… വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായുള്ള അന്വേഷണത്തിന് ഹാജരാകാനാവശ്യപ്പെട്ട് നൽകിയ നോട്ടീസിൽ തന്നെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഡിവൈ.എസ്.പിക്കെഴുതിയ മറുപടിയാണിത്.
പോലീസ്-ഗുണ്ടാ ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തയയ്ക്കുകയും അത് ഫെയ്‌സ്‌ബുക്ക് പോസ്റ്റായിട്ടതിനെ തുടർന്ന് സസ്പെൻഷനിലാവുകയും ചെയ്ത ആറൻമുള പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ യു. ഉമേഷിന് (ഉമേഷ് വള്ളിക്കുന്ന്) അന്വേഷണത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു . പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടാണ് നോട്ടീസ് അയച്ചത്.
25-ന് രാവിലെ 10.30-ന് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിൽ ഹാജരാകാണ് നോട്ടീസ്. എന്നാൽ ഇതിന് സാധിക്കില്ലെന്ന് ഉമേഷ് മറുപടി നൽകി. ഏഴുമാസമായി ശമ്പളം നൽകാത്തതിനാൽ ഓഫീസിൽ ഹാജരാകാനുള്ള യാത്ര, ഭക്ഷണം, താമസം എന്നിവയ്ക്ക് നിവൃത്തിയില്ലെന്നും അതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നുമാണ് മറുപടിനൽകിയത്. ഇത് ഫെയ്‌സ്ബുക്കിലും പങ്കുവെച്ചു.
വകുപ്പിൽനിന്ന് ഉമേഷിന് മുൻപ് ലഭിച്ച ശിക്ഷകൾ കൂടിച്ചേർത്ത് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് ഹാജരാക്കാനാണ് ജില്ലാ പോലീസ് മേധാവി, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തിയത്. ഇതുപ്രകാരമാണ് നോട്ടീസ്. എന്നാൽ, ശമ്പളം ലഭിച്ചിട്ട് മാസങ്ങളായെന്നും ഏപ്രിൽ, മേയ് മാസങ്ങളിൽ ജോലിചെയ്തിട്ടും ഇതുവരെ ശമ്പളം നൽകിയിട്ടില്ലെന്നും ഉമേഷ് പറഞ്ഞു.