സർക്കാരിന് തിരിച്ചടി, തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസിൽ അനുമതി വൈകും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസ് ഗവര്‍ണര്‍ മടക്കിയതോടെയാണ് സർക്കാർ വെട്ടിലായി.
ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം വീണ്ടും ഗവർണ്ണർക്ക് അയക്കണം.

പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻറെ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് ഗവർണർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. ഇതാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചത്.

ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. ഓർഡിനൻസിൽ തീരുമാനം വൈകുന്നതിനാൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള നീക്കം പ്രതിസന്ധിയിലാണ്.

2011 ലെ സെൻസസ് അനുസരിച്ചുള്ള വിഭജനം വഴി ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു വാർഡുകൾ വീതം കൂട്ടാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റ ച്ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും സർക്കാർ കമ്മീഷന്റെ അനുമതി വാങ്ങിയിരുന്നില്ല. ഭരണപരമായ സ്വാഭാവിക നടപടിയായതിനാൽ കമ്മീഷൻ അനുമതി വേണ്ടെന്നായിരുന്നു സർക്കാർ നിലപാട്. പക്ഷെ അനുമതി ഇല്ലാത്തതിൽ ഉടക്കി രാജ്ഭവൻ ഫയൽ മടക്കി.