ഗവർണർക്ക് ജുഡീഷ്യറിക്കും മീതേയാണെന്ന ഭാവം, വല്ല ദിവ്യസിദ്ധിയുമുണ്ടോ? വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം. തന്നിലാണ് സര്‍വ്വ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന തെന്നാണ് ചിലര്‍ കരുതുന്നതെന്ന് ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവർണർക്ക് ജുഡീഷ്യറിക്കും മീതേയാണെന്ന ഭാവം ആണെന്നും മുഖ്യമന്ത്രി സംസ്ഥാനത്തെ പ്രഥമ പൗരനെ കുറ്റപ്പെടുത്തി. സമാന്തര സര്‍ക്കാരാകാനാണ് ശ്രമിക്കുന്നത്. ജുഡീഷ്യറിക്ക് മുകളിലാണ് താന്‍ എന്ന ഭാവമാണ്. നിയമനിര്‍മ്മാണ സഭയെ നോക്കുകുത്തിയാക്കി കളയാമെന്നാണ് കരുതുന്നത്. ഇത് ജനങ്ങള്‍ വകവെച്ച് കൊടുക്കില്ലെന്നും, കൊടുത്ത് വാങ്ങാൻ തയ്യാറായി തന്നെ പിണറായി വിജയൻ പറഞ്ഞു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ആരോ തകർക്കാൻ ശ്രമിക്കുകയാ ണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുമാറ്, ‘ഒരു ശക്തിക്കും തകർക്കാനാവില്ല’ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികൾക്കെതിരെ സംഘടിപ്പിച്ച ജനകീയ കൺവൻഷൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അധികാരം തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് തന്റെ പ്രീതി പിന്‍വലിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുന്നത്. അതൊക്കെ തീരുമാനിക്കാന്‍ ഇവിടെ ഒരു മന്ത്രിസഭയുണ്ട്. അതിന് ഉത്തരവാദിത്തപ്പെട്ട ഒരു നിയമസഭയും ഉണ്ട്. ഇതിനെല്ലാം മുകളില്‍ ജനങ്ങളുണ്ട്. അതൊന്നും ആരും മറക്കേണ്ട – മുഖ്യമന്ത്രി പറയുകയുണ്ടായി.

‘‘സർവകലാശാലയിലെ മികവ് പലരെയും അസ്വസ്ഥരാക്കുന്നു. ആർഎസ്എസും സംഘപരിവാറുമാണ് ഇതിനു പിന്നിൽ. കേരളത്തിലെ വൈസ് ചാൻസലർമാരെ (വിസി) പുറത്താക്കിയവർക്കു കേന്ദ്ര സർവകലാശാലകളിൽ സ്ഥിതിയെന്തെന്ന് അറിയില്ലേ?. അക്കാദമിക മികവാണ്, അല്ലാതെ രാഷ്ട്രീയമല്ല വിസിമാരെ നിയമിക്കാൻ മാനദണ്ഡമാക്കിയത്. ചാൻസലർ പദവി ഭരണഘടനാപരമല്ല, മറിച്ച് സർവകലാശാല നിയമം അനുവദിക്കുന്നതാണ്. വിസിക്കെതിരെ സർവകലാശാല നിയമം അനുസരിച്ചേ നടപടി സ്വീകരിക്കാവൂ. ഗവർണറായിരുന്ന് ചാൻസലറുടെ പദവി സംരക്ഷിക്കാമെന്ന് കരുതരുത്.’’– മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയുടെ അധികാരം കവരാൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സമാന്തര സർക്കാരാവാനാണ് ഗവർണറുടെ ശ്രമമെന്നും ആരോപിച്ചു. ‘‘ജുഡീഷ്യറിക്കും മീതേയാണ് എന്ന ഭാവമാണ് ഗവർണർക്ക്. ബില്ലുകള്‍ ഒപ്പിടില്ലെന്ന് ഗവർണർ പരസ്യനിലപാട് സ്വീകരിക്കുന്നു. മന്ത്രിയോടുള്ള പ്രീതി പിൻവലിക്കും എന്നും ഗവർണർ പറയുന്നു. ഇതൊക്കെ ചെയ്യാൻ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ ഇവിടെയുണ്ട്. ഭരണഘടനാ ശിൽപികൾ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത തരത്തിലാണ് ഗവർണറുടെ നീക്കങ്ങൾ.’’– മുഖ്യമന്ത്രി പറഞ്ഞു.

കേരള നിയമസഭ നല്‍കിയതാണ് ചാന്‍സലര്‍ പദവി. ചാന്‍സലര്‍ക്ക് ഭരണഘടനയുടെ സവിശേഷ അധികാരമില്ല. സര്‍വകലാശാല നിയമം പ്രകാരമാണ് ചാന്‍സലറെ നിയമിക്കുന്നത്. ആ പദവിയില്‍ ഇരുന്ന് സര്‍വകലാശാലകളെ ആകെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാട് , ആ സ്ഥാനത്തിന്റെ ധര്‍മ്മത്തിന് ചേര്‍ന്നതല്ല. ആദ്യം അധ്യാപകര്‍ കൊള്ളില്ലെന്ന് പറഞ്ഞു. ഇപ്പോള്‍ വിസിമാരെ പുറത്താക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ സര്‍വകലാശാല നിയമം അനുസരിച്ചേ പറ്റു. ഇതുസംബന്ധിച്ച് നിയമത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നാണ് പ്രസംഗത്തിൽ പിണറായി പറഞ്ഞത്. വൈസ് ചാന്‍സലറെ നിയമിക്കുന്നതില്‍ മാത്രമേ ചാന്‍സലര്‍ക്ക് റോള്‍ ഉള്ളൂ. അങ്ങനെ നോക്കിയാല്‍ ചാന്‍സലര്‍ മുഴുവന്‍ അധികാരവും ഉപയോഗിച്ച് കഴിഞ്ഞു. അധികാര ദുര്‍വിനിയോഗം, ഫണ്ട് ദുരുപയോഗം എന്നിവ കണ്ടെത്തിയാല്‍ മാത്രമേ വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയൂ എന്നും പിണറായി വിജയൻ പറഞ്ഞു.

തന്റെയും ചില എം എൽ എ മാരുടെയും രക്ഷക്കായി ലോകായുകത യുടെ കഴുത്തറുക്കാനുള്ളതുൾപ്പടെയുള്ള ബില്ലുകളുടെ കാര്യവും മുഖ്യമന്ത്രി പരാമർശിക്കുകയുണ്ടായി. ബിൽ ഒപ്പിടാത്തതിനു ഗവർണറെ പരിഹസിച്ച മുഖ്യമന്ത്രി, ‘‘ബില്ല് ഒപ്പിടില്ലെന്നും അടുത്ത നിമിഷം വായിച്ചിട്ടില്ലെന്നും ഗവർണര്‍ പറയുന്നു. വായിക്കാതെ ഒപ്പിടില്ലെന്ന് പറയാൻ വല്ല ദിവ്യസിദ്ധിയുമുണ്ടോ?’’– മുഖ്യമന്ത്രി ചോദിക്കുകയുണ്ടായി. തന്നിലാണ് എല്ലാ അധികാരവും എന്ന് കരുതി ഗവർണർ സമാധാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.